ശ്രീനഗർ: നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് പുലർച്ചെ പൂഞ്ച് മേഖലയിലെ സൈനിക പോസ്‍റ്‍റുകൾക്കു നേരേ പാകിസ്ഥാൻ വെടി ഉതിർത്തു. തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിനിടെ, ആഭ്യന്തര- വിദേശ വിമാന സർവ്വീസുകൾ പാകിസ്ഥാൻ പൂർണ്ണമായി റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വ്യോമഗതാഗതം തടയുന്നതായി പാകിസ്ഥാന്‍റെ സിവിൽ വ്യോമയാന വകുപ്പാണ് ഉത്തരവിറക്കിയത്.
ഇന്ത്യയുടെ ഭാഗത്തുനിന്നും വീണ്ടും തിരിച്ചടി ഉണ്ടായേക്കാമെന്ന ഭീതിയാണ് പാകിസ്ഥാനെ ഇത്തരം നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
അതേ സമയം പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കയും രംഗത്തെത്തി. ഐക്രരാഷ്‌ട്ര സുരക്ഷാ സമിതിയുടെ നിർദ്ദേശം പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഭീകര സംഘടനകൾക്ക് താവളമൊരുക്കുന്ന നടപടി നിർത്തണമെന്നും, ഭീകരർക്ക് ലഭ്യമാകുന്ന ഫണ്ട് തടയാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും അമേരിക്കൻ സ്‍റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പു നൽകി. പാകിസ്ഥാനും ഇന്ത്യയും എല്ലാ സൈനിക നടപടികളും നിർത്തി വയ്‌ക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.















