വിശാഖപട്ടണം: പാകിസ്ഥാന്റെ നിലപാടുകളെ പരോക്ഷമായി സഹായിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിശാഖപട്ടണത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു, ‘എന്താണ് പറയുന്നതെന്ന് ഈ ആളുകൾ ആത്മപരിശോധന നടത്താൻ തയ്യാറാകണം. ഇവരുടെ പേരുകൾ പാകിസ്ഥാൻ പാർലമെന്റിൽ പ്രശംസിക്കപ്പെടുകയാണ്. അത് മാത്രമല്ല, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ഇതേ പേരുകൾ ആയുധമാക്കുകയാണ്. എന്തു കൊണ്ടാണ് ഇവർ പാകിസ്ഥാനെ സഹായിക്കുന്ന രാഷ്ട്രീയം കളിക്കുന്നത്?’
ലോകം മുഴുവൻ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയും അവരുടെ ചെയ്തികളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ നമ്മുടെ സൈന്യത്തിന്റെ ആത്മവീര്യം ചോരാനിടയാക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയോടുള്ള വെറുപ്പിനെ അവർ രാജ്യത്തോടുള്ള വെറുപ്പാക്കി മാറ്റുകയാണ്. ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മമതാ ബാനർജിയടക്കം പ്രതിപക്ഷത്തെ ചില നേതാക്കൾ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ.
പുൽവാമയിൽ 40 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ തീവ്രവാദി ആക്രമണത്തത്തുടർന്ന് പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങൾ വ്യോമാക്രമണത്തിലൂടെ ഇന്ത്യൻ സേന തകർത്തിരുന്നു. തുടർന്ന് ഇന്ത്യൻ അതിർത്തി ലംഘിച്ച് പറക്കാൻ ശ്രമിച്ച പാകിസ്ഥാൻ വിമാനത്തെ തകർക്കുന്നതിനിടെ ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാൻഡറായിരുന്ന അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ പിടിയിലായിരുന്നു. ശക്തമായ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ മൂന്നാം നാൾ അഭിനന്ദനെ മോചിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.