ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദിനെതിരായ ഇന്ത്യയുടെ നിലപാടിനെയാണ് അന്താരാഷ്ട്ര സമൂഹം പിന്തുണയ്ക്കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 2009 ൽ മസൂദ് അസറിനെതിരെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ ആരുടേയും പിന്തുണ ലഭിച്ചില്ല. ഇന്ത്യ ഒറ്റക്കായിരുന്നു. എന്നാൽ ഇന്ന് അമേരിക്കയും റഷ്യയും അടക്കം രക്ഷാ സമിതിയിലെ 14 രാജ്യങ്ങളും ഇന്ത്യയുടെ നിലപാട് അംഗീകരിച്ചിട്ടുണ്ട്. അവർ ഇന്ത്യ്ക്കൊപ്പമുണ്ട്. ഇതിന് പുറമെ മറ്റ് രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ഫ്രാൻസ് രംഗത്തെത്തിയിരുന്നു. ജയ്ഷെ തലവൻ മസൂദ് അസറിന്റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിച്ചിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തതിനു പിന്നാലെയാണ് കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ നിലവിൽ വന്നത്. ഭീകര പ്രവർത്തനം നടത്തുന്നവരെകുറിച്ച് യൂറോപ്യൻ യൂണിയൻ തയ്യാറാക്കുന്ന പട്ടികയിൽ മസൂദിനെ ഉൾപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും,അതിനാൽ മറ്റ് നടപടികൾ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും യു എൻ രക്ഷാ സമിതിയിലെ നയതന്ത്ര പ്രതിനിധികൾ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയായിരുന്നു ഫ്രാൻസിന്റെ നീക്കം.