ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ബബ്ബർ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഏപ്രിൽ മുപ്പതിന് ഹാജരാകാൻ അരവിന്ദ് കെജരിവാളിന് പട്യാല ഹൗസ് കോടതിയുടെ നിർദ്ദേശം. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ ആണ് കെജരിവാളിന് ഹാജരാകാൻ നിർദ്ദേശം നൽകിയത്.
ആം ആദ്മി പാർട്ടി നേതാക്കളായ സുശീൽ ഗുപ്ത, മനോജ് കുമാർ, അതിഷി മാർലെന എന്നിവരോടും ഹാജരാകാൻ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അരവിന്ദ് കെജരിവാളും സംഘവും നടത്തിയ പരാമർശങ്ങൾ പ്രഥമദൃഷ്ട്യാ ബിജെപിക്ക് അപമാനകരമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അഞ്ഞൂറാം വകുപ്പ് പ്രകാരം അപകീർത്തികരമയ പരാമർശങ്ങൾ നടത്തിയതിനാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.
വോട്ടർ പട്ടികയിൽ നിന്നും ബിജെപി ഇടപെട്ട് ബനിയ, മുസ്ലിം, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവയിലുൾപ്പെട്ട മുപ്പത് ലക്ഷം വോട്ടുകൾ നീക്കം ചെയ്തതായി കെജരിവാളും മറ്റ് ആം ആദ്മി പാർട്ടി നേതാക്കളും പരസ്യ പ്രസ്താവന നടത്തുകയും പൊതു വേദികളിൽ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ബിജെപി പരാതി നൽകിയത്.
വോട്ടർ പട്ടിക ബിജെപിയല്ല പുറത്തിറക്കുന്നതെന്നും അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിൽ പെടുന്നതാണെന്നും ഫലത്തിൽ ആം ആദ്മി പാർട്ടി നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷനും അപമാനകരമാണെന്നും നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.