ന്യൂഡൽഹി: അതിർത്തിയിൽ പാകിസ്ഥാനുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സൈന്യത്തിന് വേണ്ടി പത്ത് ലക്ഷം ഗ്രനേഡുകൾ വാങ്ങാനുള്ള പദ്ധതിയുമായി പ്രതിരോധവകുപ്പ്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഗ്രനേഡുകൾ വാങ്ങുന്നത്.
പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇന്ത്യൻ കമ്പനിയിൽ നിന്ന് ഗ്രനേഡ് വാങ്ങാനുള്ള നിർദ്ദേശം സമർപ്പിക്കപ്പെട്ടത്.
നേരത്തെ അമേരിക്കൻ കമ്പനിയിൽ നിന്ന് 75000 സിഗ് സോർ റൈഫിളുകൾ വാങ്ങാനുള്ള കരാറും ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായി ഏഴരലക്ഷം അത്യാധുനിക എകെ-203 റൈഫിളുകൾ നിർമ്മിക്കനുമുള്ള കരാറിൽ കേന്ദ്രസർക്കാർ ഒപ്പു വെച്ചിരുന്നു.
നിലവിൽ ഓർഡനൻസ് ബോർഡ് ഫാക്ടറി നിർമ്മിക്കുന്ന HE-36 ഗ്രനേഡുകൾക്ക് പുറമെയാണ് പത്ത് ലക്ഷം ആധുനിക ഗ്രനേഡുകൾ വാങ്ങാനുള്ള തീരുമാനം. പുതിയ ഗ്രനേഡുകൾ ഡിആർഡിഒ ആയിരിക്കും രൂപകല്പന ചെയ്യുന്നത്.
യുദ്ധവേളകളിൽ സൈനികർക്ക് അനായാസം ഉപയോഗിക്കാൻ കഴിയുന്ന ആയുധങ്ങളാണ് ഗ്രനേഡുകൾ. ശത്രുക്കളുടെ നേർക്ക് നേരിട്ട് പ്രയോഗിച്ച് നാശം വരുത്താൻ സാധിക്കുന്നതിന് പുറമെ ശത്രുനിരയിൽ കൂട്ടത്തോടെ നാശം വിതയ്ക്കാനും ശത്രുക്കൾ ഒളിച്ചിരിക്കുന്ന ബങ്കറുകൾ തകർക്കാനും ഇവയുടെ സമർത്ഥമായ ഉപയോഗത്തിലൂടെ സാധിക്കും.
ഫെബ്രുവരി പതിന്നാലിലെ പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാന്മാർ വീരമൃതു വരിച്ചിരുന്നു.
പാകിസ്ഥാനിലെ ഖൈബർ പക്ഥൂൺ മേഖലയിലെ ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി ഭീകരന്മാർ കൊല്ലപ്പെട്ടിരുന്നു.