പനജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറിച്ചുള്ള ആരോപണങ്ങൾ നീചമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഗോവയിലെ ഭരണകക്ഷി എം എൽ എമാർ. ഗോവയിലെ ബിജെപി സഖ്യസർക്കാരിലെ ആറ് എം എൽ എമാർ അടങ്ങിയ സംഘം മനോഹർ പരീക്കറിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഗോവ ഫോർവേഡ് പാർട്ടിയിലെ എം എൽ എമാരായ വിജയ് സർദേശായ്, ജയേഷ് സൽഗാവ്ങ്കർ, വിനോദ് പല്യേക്കർ എന്നിവരും സ്വതന്ത്ര എം എൽ എമാരായ രോഹൻ ഖോണ്ടെ, ഗോവിന്ദ് ഗവാദെ, പ്രസാദ് ഗാവ്ങ്കർ തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാനാണ് തങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചത്. തൃപ്തികരമയ ആരോഗ്യസ്ഥിതിയിലുള്ള അദ്ദേഹത്തിന് തങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എം എൽ എമാർ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ടെന്നും അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുന്നത് പ്രതിപക്ഷത്തിന്റെ നീചമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. മനോഹർ പരീക്കറുടെ ആരോഗ്യനില ഗുരുതരമാണെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
‘മനോഹർ പരീക്കറുടെ ആരോഗ്യനിലയിൽ യാതൊരു ആശങ്കയുമില്ല. ബിജെപി എം എൽ എമാരുടെ യോഗം വിളിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചചെയ്യനാണ്.’ കേന്ദ്രമന്ത്രി ശ്രീപദ് നായിക് പറഞ്ഞു.
ബിജെപി എം എൽ എ ഗ്ലെൻ ടിക്ലോയും പരീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി.