ന്യൂഡൽഹി: ബിജെപിയുടെ ഔദ്യാഗിക വെബ്സൈറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തി. രണ്ടാഴ്ചയോളം ഓഫ് ലൈൻ മോഡിലായിരുന്നതിന് ശേഷമാണ് സൈറ്റ് തിരിച്ചെത്തിയത്. ഒട്ടേറെ പുതുമകളുമായാണ് പുതിയ സൈറ്റ് ബിജെപി അവതരിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ വെബ്സൈറ്റിലേക്ക് സ്വാഗതം എന്ന സന്ദേശത്തോടെയാണ് അത്യാധുനിക വെബ്സൈറ്റ് തുറക്കുന്നത്. ചിത്രങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന രീതിയിലാണ് സൈറ്റിന്റെ ഡിസൈൻ.
മൊബൈലിലും ടാബ്ലെറ്റിലും കമ്പ്യൂട്ടറുകളിലും ഉള്ളടക്കം നഷ്ടപ്പെടാതെ ഒരേ രീതിയിൽ കാണാനാവുന്ന റെസ്പോൺസീവ് ഡിസൈൻ ആണ് വെബ്സൈറ്റിനുള്ളത്. പാർട്ടിയുടെ ടൈം ലൈൻ കാണിക്കുന്ന ഭാഗം വളരെ ശ്രദ്ധയാകർഷിക്കുന്നതാണ്. പാർട്ടിയിൽ അംഗത്വം എടുക്കാനും, വോളണ്ടിയർ ആവാനും ഡൊണേഷനുകൾ നൽകാനും സൗകര്യവും വെബ്സൈറ്റിലുണ്ട്
പഴയ വെബ്സൈറ്റിൽ ഉള്ള എല്ലാ സൗകര്യങ്ങളും അതിനേക്കാൾ മികച്ച രീതിയിൽ പുതിയ സൈറ്റിലുണ്ട്. ഇ-ലൈബ്രറി സൗകര്യവും സൈറ്റിലുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുന്നതിനായി പ്രത്യേക ഭാഗം സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർട്ടി മുൻ അദ്ധ്യക്ഷന്മാരുടെ ചിത്രങ്ങളും ബയോ ഡാറ്റയും ഹോം പേജിൽ തന്നെ കൊടുത്തിരിക്കുന്നു. സൈറ്റിൽ കയറുന്നവർക്ക് പരമാവധി വിവരങ്ങൾ ഹോം പേജിൽ തന്നെ ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയാണ് സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും സൈറ്റ് ലഭ്യമാണ്.
അതേസമയം, പഴയ സൈറ്റ് മാറ്റി ഇത്രയും സൗകര്യങ്ങളൊരുക്കി പുതിയ സൈറ്റ് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും ദിവസം സൈറ്റ് ഓഫ് ലൈനായതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ജനം ടിവി ഡോട് കോമിനോട് പറഞ്ഞു. സൈറ്റ് ഹാക്ക് ചെയ്തതിനാലല്ല ചില സാങ്കേതിക തകരാർ മൂലമായിരുന്നു സൈറ്റ് ഓഫ് ലൈനിൽ പോയതെന്നും അമിത് മാളവ്യ പറഞ്ഞു.