തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററുകളിലെത്തി. അത്രമേൽ ആകാംക്ഷയിലെത്തിയ ചിത്രത്തെ ഇരുകൈയുംനീട്ടിയാണ് പ്രേക്ഷകരും സിനിമാലോകവും വരവേറ്റത്. കേരളത്തിലെ 400 തീയറ്ററടക്കം 43 രാജ്യങ്ങളിലായി 1500 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
തങ്ങളുടെ പ്രിയതാരങ്ങളായ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയായതിനാൽ തന്നെ ഏവരും വലിയ ആവേശത്തോടെയാണ് ലൂസിഫറിനെ വരവേറ്റത്. ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, ടൊവിനോ വിവേക് ഒബ്രോയ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം മാസല്ല, മരണമാസാണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
ചിത്രം തീയേറ്ററുകളിലെത്തിയതോടെ പ്രിഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെയ്പ്പ് മികച്ചതാണെന്ന് ആരാധകര്‍ പറയുന്നു. ആരാധകർ കാണാൻ ആഗ്രഹിച്ച രീതിയിൽ മോഹൻലാൽ എന്ന നടനെ സിനിമയിൽ പകർത്തിയതിന് സംവിധായകൻ പൃഥ്വിരാജിനു അവർ കയ്യടി നൽകുന്നു. മകന്റെ വിജയത്തിൽ സന്തോഷം മാത്രമെന്ന് പ്രിഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനും പ്രതികരിച്ചു.
ആദ്യ ദിവസം തന്നെ സിനിമ കാണാൻ സംവിധായകനും താരങ്ങളും എത്തിയിരുന്നു. എറണാകുളത്ത് ചിത്രം കാണാൻ മോഹൻലാൽ, സംവിധായകൻ പ്രിഥ്വിരാജ്, ഭാര്യ സുപ്രിയ, സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന ടൊവിനോ തോമസ് തുടങ്ങിയവർ ഒന്നിച്ചാണ് എത്തിയത്.
കേരളത്തിൽ മാത്രം 400 തിയേറ്ററുകളിൽ റീലീസ് ചെയ്ത ചിത്രത്തിന്‍റെ പ്രീ ബുക്കിങ് സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഇന്നലെ തന്നെ ഓൺലൈൻ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരുന്നു. വേനലവധി ആഘോഷമാക്കാൻ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയക്കാരനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.