ആയുധങ്ങൾ വാങ്ങാൻ നീണ്ടുനിൽക്കുന്ന ചർച്ചകളും മെല്ലെപ്പോക്കും കൊണ്ട് വിഷമ സ്ഥിതിയിലായിരുന്ന ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ .അമേരിക്കൻ സൈന്യത്തിന്റെ വിശ്വസ്തനായ പോരാളി അപ്പാഷെ എന്ന കില്ലർ കോപ്റ്ററാണ് ഇനി ഇന്ത്യൻ സേനയ്‌ക്ക് കരുത്ത് പകരുക.
അപ്പാഷെ 64 ഇ, രാവും പകലും ഒരു പോലെ ആക്രമിക്കാൻ കഴിയുന്നവൻ . എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും പതറാത്ത പോരാട്ട വീര്യം. സൈന്യത്തിന്റെ ഭാഗമായശേഷം അമേരിക്ക പങ്കെടുത്ത ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അപ്പാഷെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് . ഇറാഖ്-അഫ്ഗാൻ യുദ്ധങ്ങളിൽ അപ്പാഷെ അമേരിക്കൻ സൈന്യത്തിന്റെ പ്രധാന കുന്തമുനകളിലൊന്നായിരുന്നു.
രണ്ടു മാസത്തിനുള്ളിൽ ബോയിങ് നിർമിത നാലു എഎച്ച്–64ഇ അപ്പാഷെ കോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.22 കോപ്റ്ററുകളും 2020 മാർച്ചിനു മുൻപ് ഇന്ത്യയ്‌ക്ക് ലഭിക്കും.
1 ബില്ല്യൻ ഡോളറിനാണ് കില്ലർ കോപ്റ്ററുകൾ ഇന്ത്യ വാങ്ങുന്നത്.നിലവിൽ ഉപയോഗിക്കുന്ന റഷ്യയുടെ എംഐ–35 ഹെലികോപ്റ്ററുകൾക്ക് പകരമായാണ് ‘കില്ലർ’ കോപ്റ്ററുകൾ വ്യോമസേന ഉപയോഗിക്കുക.ആറ് അപ്പാഷെ ഹെലികോപ്റ്ററുകളാണ് ആദ്യം വാങ്ങാൻ പദ്ധതിയിട്ടിരുന്നത്. അപ്പാഷെയുടെ ഏറ്റവും അത്യാധുനിക എഎച്ച്–64 ഇ എന്ന മോഡലാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
ഇന്ത്യൻ കരസേനയുടെ വ്യോമവിഭാഗത്തിനാണു ഹെലിക്കോപ്റ്ററുകൾ ലഭ്യമാക്കുക എന്നാണ് റിപ്പോർട്ട്.ലിക്കോപ്റ്ററിൽ സജ്ജമാക്കുന്ന ഫയർ കൺട്രോൾ റഡാർ, ലോങ്ബോ മിസൈൽ എന്നിവയും യുഎസിൽനിന്ന് ഇന്ത്യ വാങ്ങുന്നുണ്ട്.
ശത്രുമേഖലകളിലേക്ക് ഇരച്ചെത്തി ആക്രമണം നടത്താൻ കെൽപുള്ള ഇവയ്‌ക്ക് പീരങ്കികൾ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കാനാവും. ശത്രുസാന്നിധ്യം കണ്ടെത്താനുള്ള അത്യാധുനിക സെൻസറുകൾ, ബുള്ളറ്റ് പ്രൂഫ് കവചം എന്നിവയാണു മറ്റു സവിശേഷതകൾ.ടാർഗറ്റ് അക്വിസിഷൻ ഡെസിഗ്നേഷൻ സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത് പൈലറ്റിന്റെ ശിരസ്സിന്റെ ചലങ്ങൾക്കനുസരിച്ചായതിനാൽ പൈലറ്റ് നോക്കുന്നിടത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യും.
1990 ൽ ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോൾ അമേരിക്ക നടത്തിയ ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിൽ നിർണായക പങ്കു വഹിച്ചിരുന്നു അപ്പാഷെ. ഇറാഖിന്റെ റഡാർ സംവിധാനത്തെ നശിപ്പിച്ച് വ്യോമസേനയ്‌ക്ക് വഴിയൊരുക്കിയതും അപ്പാഷെ തന്നെ.
ആയുധമില്ലാത്തപ്പോൾ 4,657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8,006 കിലോഗ്രാമും. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്.
യുഎസ്, ഇസ്രയേൽ, യുകെ, സൗദിഅറേബ്യ, നെതർലാൻഡ്സ്, ഈജിപ്റ്റ്, കുവൈറ്റ്, ഗ്രീസ്, സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങൾ നിലവിൽ അപ്പാഷെ ഉപയോഗിക്കുന്നുണ്ട്.















