വാട്‌സപ്പും ഇന്‍സ്റ്റഗ്രാമും സ്വന്തമാക്കിയ ഫേസ്ബുക്കാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹ മാധ്യമം.ഫേസ്ബുക്ക് ഒരു ഡിജിറ്റല്‍ ശ്മശാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ഓക്‌സ്‌ഫോഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരായിരിക്കും ഫേസ്ബുക്കിലുണ്ടാവുകയെന്നാണ് രണ്ട് ഗവേഷകരുടെ പഠനത്തില്‍ കണ്ടെത്തിയത്.
രണ്ട് സാധ്യതകളാണ് അവര്‍ മുന്നോട്ട് വെച്ചത്.ഒന്ന് 2018-ന് ശേഷം ആരും പുതിയതായി ഫേസ്ബുക്കില്‍ അംഗത്വമെടുക്കുന്നില്ല.രണ്ടാമത്തേത്, നിലവിലുള്ളതിന് സമാനമായി ആഗോള തലത്തില്‍ പ്രതിവര്‍ഷം 13 ശതമാനം വളര്‍ച്ചയുണ്ടാകുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം ഈ രണ്ട് സാധ്യതകള്‍ക്കിടയില്‍ എവിടെയെങ്കിലുമായിരിക്കുമെന്നാണ് അവര്‍ പറയുന്നത്.
ഒന്നാമത്തെ സാധ്യത പരിഗണിച്ചാല്‍ 2100 ആകുമ്പോഴേക്കും 1.4 ബില്യണ്‍ ഉപയോക്താക്കള്‍ മരിക്കും.അങ്ങനെയെങ്കില്‍ 2070-ഓടെ മരിച്ചവരുടെ എണ്ണം ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതലാകും.രണ്ടാമത്തെ സാധ്യത പരിഗണിച്ചാല്‍ ഫേസ്ബുക്കിന്റെ വളര്‍ച്ചാ നിരക്ക് 13% ആയി തുടര്‍ന്നാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ മരണപ്പെട്ടവരുടെ എണ്ണം 4.9 ബില്യണ്‍ ആയേക്കും.
ഇത് ഇരുവരുടേയും അനുമാനം മാത്രമാണെങ്കിലും ഇത്തരമൊരു ഗവേഷണം ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മരിച്ചവരുടെയെല്ലാം വലിയ അളവിലുള്ള ഡാറ്റയുടെ അവകാശം ആര്‍ക്കാണ്? മരിച്ചവരുടെ ബന്ധുക്കളുടേയും സുഹൃത്തുകളുടേയും താല്‍പ്പര്യത്തിനനുസരിച്ച് അവ കൈകാര്യം ചെയ്യപ്പെടുകയും ഭാവി ചരിത്രകാരന്‍മാര്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെയാണ്?
ഒരു ഉപയോക്താവ് മരിച്ചാല്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഫേസ്ബുക്കിന് ചില നിബന്ധനകളുണ്ട്.മരിച്ചവരുടെ വേണ്ടപ്പെട്ടവര്‍ക്ക് ഇതൊരു സ്മാരകമായി നിലനിര്‍ത്താം.എന്നാല്‍,തുടര്‍ന്ന് ഇത്തരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധ്യമല്ല.ഫേസ്ബുക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 300 കോടി പേര്‍ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് കാള്‍.ജെ. ഓഹ്മാന്‍,ഡേവിഡ് വാട്‌സന്‍ എന്നീ ഗവേഷകരുടെ പഠനത്തിന്റെ ലക്ഷ്യം.മനുഷ്യന്റെ സംസ്‌കാരം,പെരുമാറ്റം എന്നിവ സംബന്ധിച്ച് ഇത്രയും വലിയൊരു ചരിത്ര സൂക്ഷിപ്പ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും അത് നിയന്ത്രിക്കുന്നത് ചരിത്രം നിയന്ത്രിക്കുന്നതിന് തുല്യമാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.