ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ വലയുന്ന ഒഡിഷക്ക് സഹായഹസ്തവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന പുനർനിർമാണത്തിനുമായി പത്ത് ലക്ഷം രൂപ സംഭാവന നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
‘ദുരിതാശ്വാസപ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിൽ സന്തോഷം അറിയിക്കുന്നു. ദുരിത ബാധിതരുടെ പുനരധിവാസത്തിനായി എല്ലാ തരത്തിലും പരിശ്രമിക്കുന്ന സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ അവസരത്തിൽ ഒഡിഷയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ദലൈ ലാമ ട്രസ്റ്റിന്റെ സംഭാവനയായി പത്ത് ലക്ഷം രൂപ നൽകുകയും ചെയ്യുന്നു. പുനരധിവാസവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഫലപ്രാപ്തിയിലെത്തട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.’ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു.
ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി ദലൈ ലാമ പറഞ്ഞു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സർക്കാരുകൾ കൈക്കൊണ്ട് നടപടികളെ അദ്ദേഹം ശ്ലാഘിച്ചു.
ഒഡിഷയിൽ വെള്ളിയാഴ്ച ആഞ്ഞടിച്ച് ഫോനി കൊടുങ്കാറ്റിനോടൊപ്പം കനത്ത മഴയും പെയ്തു. 200 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റാണ് ഒഡിഷയിൽ വീശിയടിച്ചത്.
ഒഡിഷ സർക്കാരിന്റെ വിലയിരുത്തലനുസരിച്ച് കഴിഞ്ഞ 43 വർഷത്തിനിടയിലെ എറ്റവും രൂക്ഷമായ പ്രകൃതി ക്ഷോഭത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഭുവനേശ്വർ, പുരി, ഖോർദ ജില്ലകളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്.