എറണാകുളം: രക്ഷകര്‍ത്താക്കളില്‍ നിന്നും മുന്‍കൂറായി പണം വാങ്ങിയ ശേഷം ഭിന്നശേഷിക്കാരനായ കുട്ടിക്ക് പ്രവേശനം തടഞ്ഞ സ്വകാര്യ സ്കൂള്‍ അധികൃതര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷനായ ജസ്റ്റിസ് ആന്റണി ഡൊമിനികാണ് ഉത്തരവിട്ടത്.
തിരുവാണിയൂരിലെ പബ്ലിക് സ്കൂള്‍ കുട്ടിയെ അഭിമുഖം നടത്തുകയും പ്രവേശനം നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനായി 5054 രൂപയും അടച്ചു. കുട്ടിക്ക് പ്രത്യേകമായി ഷാഡോ ടീച്ചറെ ഏര്‍പ്പെടുത്താമെന്ന് അധികൃതര്‍ സമ്മതിച്ചതായും അതിനുള്ള പണമടക്കാന്‍ വീട്ടുകാര്‍ തയ്യാറായതാണെന്നും പരാതിക്കാരന് പറയുന്നു. എന്നാല്‍ ഇപ്പോള്‍ പ്രവേശനം നല്‍കില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
തന്റെ കൊച്ചുമകന്റെ നാലാം ക്ലാസ് പ്രവേശനത്തിനു വേണ്ടിയാണ് പരാതിക്കാരന് എറണാകുളത്തെ സ്വകാര്യ സ്കൂളിലെത്തിയത്. കുട്ടിക്ക് ഹൈപ്പര്‍ ആക്ടിവിറ്റിക്ക് ചികിത്സ നടത്തി വരികയാണ്. മകന് ജോലി സംബന്ധമായി യുഎസിലേക്ക് പോയതിനാലാണ് കുട്ടിയെ എറണാകുളത്തെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. സ്പെഷ്യല്‍ സ്കൂളില്‍ ചേര്‍ക്കാനാണ് സ്കൂളുകളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതെന്നും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ സാധാരണ സ്കൂളില്‍ ചേര്‍ത്തതെന്നും പരാതിക്കാരന് പറഞ്ഞു.
സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിഷയത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയ ശേഷം പ്രവേശനം നല്‍കാതിരുന്ന തിരുവാണിയൂരിലെ സ്വകാര്യ സ്കൂള്‍ പ്രിന്‍സിപ്പല്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു. കേസ് ജൂണ്‍ 7 ന് കളമശേരി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.