കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നൽകിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന് അല്പം മുൻപാണ് ഹര്‍ജി പിന്‍വലിച്ചത്. നടപടിയില്‍ പ്രോസിക്യൂഷനും ഹര്ജിക്കാര്ക്കാര്ക്കും കോടതിയുടെ വിമര്‍ശനം.
പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പ്രതികള്‍ ഹൈക്കോടതിയില്‍ നൽകിയ ജാമ്യ ഹര്‍ജിയാണ് പിന്‍വലിച്ചത്. ജാമ്യ ഹര്‍ജി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കാനിരിക്കെയാണ് കേസിലെ പ്രതികളായ സജി പി. ജോര്‍ജ്, മുരളി, രഞ്ജിത്ത് എന്നിവര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചത്. ജാമ്യം തേടി സ്പെഷ്യല്‍ കോടതിയെ സമീപിക്കാന്‍ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി പിന്‍വലിച്ചത്.
മധ്യവേനലവധിക്ക് നൽകിയ ജാമ്യഹര്‍ജിയില്‍ സമയം ചോദിച്ച് നീട്ടികൊണ്ടുപോയ പ്രോസിക്യൂഷന് നടപടിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. പ്രോസിക്യൂഷന് ഈ കേസില്‍ എന്താണ് ഇത്ര ആകാംക്ഷയെന്നും, എല്ലാ ജാമ്യഹര്ജികളെയും പോലെ ഇതിനെയും പരിഗണിച്ചാല്‍ പോരെ എന്നും കോടതി ചോദിച്ചു. ഹര്‍ജി ഫയല്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം ഹര്‍ജി പിന്‍വലിച്ച നടപടി അനുചിതമല്ലെന്നും കോടതി വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ഹര്‍ജികള്‍ പരിഗണിക്കവേ കേസ് നടപടികള്‍ വൈകിപ്പിക്കാനായി ചില രഹസ്യ അജണ്ടകള്‍ ഉള്ളതായി സംശയിക്കുന്നുവെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ ഹര്‍ജി പിന്‍വലിച്ചത്.