കോട്ടയം: കേരള കോൺഗ്രസിൽ പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. നാളെ യോഗം ചെയർമാനെ തെരഞ്ഞെടുക്കുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയെ തള്ള് പിജെ ജോസഫ് രംഗത്തെത്തി. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗം അനധികൃതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ജോസഫ് ആരോപിച്ചു.
ഭരണഘടനാപരമായി ചെയർമാന്റെ അധികാരങ്ങൾ നിക്ഷിപ്തമായിട്ടുള്ള വർക്കിംഗ് ചെയർമാന് മാത്രമേ സംസ്ഥാന സമിതി വിളിക്കാൻ അധികാരമുള്ളൂ. യോഗത്തിനു നിയമപരമായ പിൻബലമില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസിന്റെ പുതിയ ചെയർമാനെ നാളെ തെരഞ്ഞെടുക്കുമെന്ന് ജോസ് കെ മാണി നേരത്തെ അറിയിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങളുടെ യോഗം ചേരുന്നത്. ജോസഫ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്കാർക്ക് വേണമെങ്കിലും ചെയർമാനാകാമെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
നേതൃത്വം നേരിട്ട് ഗ്രൂപ്പ് യോഗങ്ങൾ നടത്തുന്ന സാഹചര്യമുണ്ടായി. 127 പേർ ഒപ്പിട്ട കത്ത് കൈമാറിയിട്ട് 10 ദിവസത്തിലധികം ആയി. കെഎം മാണിയുടെ ഇരിപ്പിടം ആവശ്യപ്പെട്ടത് എം എൽ എ മാരോട് ചർച്ചചെയ്യാതെയാണ്. ചെയർമാൻ തെരഞ്ഞെടുപ്പ് തന്നെയാണ് നാളത്തെ യോഗത്തിന്റെ പ്രധാന അജണ്ട. പി.ജെ ജോസഫ് ഉൾപ്പെടെ മുഴുവൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജോസ് കെ മാണി നേരത്തെ പറഞ്ഞു.