ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരം മാനിക്കുമെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമ നടപടികൾ കൂടി പരിശോധിച്ച ശേഷമായിരിക്കും ബില്ലിന്മേലുള്ള തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോഴായിരുന്നു രവിശങ്കർ പ്രസാദിന്റെ പ്രതികരണം.
ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നും, അയ്യപ്പ വിശ്വാസികളെ പ്രത്യേക വിഭാഗമായി തന്നെ കാണണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. കൂടാതെ സംസ്കാരവും, ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും പാർലമെന്റിലെ ശൂന്യവേളയിൽ മീനാക്ഷി ലേഖി പറഞ്ഞു.
ശബരിമലയിൽ സുപ്രീം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം നിലനിർത്തണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യബില്ലാണ് എൻകെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായാണ് ബിൽ അവതരണത്തിനുള്ള അനുമതി നൽകിയത്.
ശബരിമല ആചാരസംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.