താമസ രേഖകളുടെ അപര്യാപ്തത മൂലം കഴിഞ്ഞ മുപ്പത് വര്ഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്ത മധുസൂദനന്റെയും കുടുബത്തിന്റെയും അവസ്ഥ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കൊല്ലം സ്വദേശിയായ മധുസൂദനൻ യു എ ഇ യിൽ വെച്ചാണ് ശ്രീലങ്കൻ സ്വദേശിയായ രോഹിണി പെരേരയെ വിവാഹം കഴിക്കുന്നത്. താമസ രേഖകൾ ഇല്ലാത്തതിനാലും, വിസ കാലാവധി അവസാനിക്കുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെയായി. ഏറെക്കാലമായി ഷാർജ കുവൈത്ത് ഹോസ്പിറ്റലിന് സമീപം വില്ലയിലായിരുന്നു മധുസൂദനനും, ഭാര്യയും അഞ്ചു മക്കളും താമസിച്ചിരുന്നത്.
ദുരിത ജീവിതം ശ്രദ്ധയിൽ പെട്ട സാമൂഹ്യപ്രവർത്തകരുടെയും, സംഘടനകളുടെയും ശ്രമഫലമായി അബുദാബിയിലെ ഇന്ത്യൻ എംബസി വഴി മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ വിവരം ധരിപ്പിക്കുകയും തുടർന്ന് പാസ്സ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ശരിയാക്കുകയും ചെയ്തു. ഇതിനിടെ ഇക്കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് രോഹിണി പെരേരയെ കാണാതാവുന്നത്. മനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന 58 വയസ്സുള്ള ഇവരെ കാണാതാകുന്ന സമയത്ത് തവിട്ടും, ചുവപ്പും കലർന്ന സൽവാർ കമ്മീസായിരുന്നു ധരിച്ചിരുന്നത്. ഭാര്യയെ കണ്ടെത്തുവാൻ അധികൃതരുടെയും, പൊതുസമൂഹത്തിന്റെയും സഹായം അഭ്യർത്ഥിക്കുകയാണ് മധുസൂദനൻ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു.