ലോകരാജ്യങ്ങൾ കാത്തു നിൽക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ഇനി ലക്ഷ്യം തകർത്ത് ഭാരതമണ്ണിൽ മടങ്ങിയെത്തും . ഒരിക്കൽ ആക്രമണം നടത്തിയാൽ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങൾ ബഹിരാകാശ രംഗത്ത് വിജയിച്ചു കഴിഞ്ഞു .
എന്നാൽ പ്രതിരോധ മേഖലയിൽ ഇത്തരം മിസൈൽ പരീക്ഷണങ്ങൾ കുറവാണ് . മുൻ രാഷ്‌ട്രപതിയും മിസൈൽമാനുമായ ഡോ എ പി ജെ അബ്ദുൾ കലാം ഇത്തരത്തിലൊരു മിസൈലിന്റെ ആവശ്യത്തെ കുറിച്ച് മരണപ്പെടുന്നതിനു ഒരു മാസം മുൻപ് ഡി ആർ ഡി ഒ ചെയർമാൻ സതീഷ് റെഡ്ഡിയോട് പറഞ്ഞിരുന്നു . ആ ആഗ്രഹം നിറവേറ്റാനാണ് ഇന്ന് രാജ്യം ഒന്നടങ്കം നിൽക്കുന്നത് .
ഇന്ത്യയുടെ അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ബ്രഹ്മോസ് എയ്റോസ്പേസ് ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു.
ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തി നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന ഹൈപ്പർ സോണിക് മിസൈലാണ് ബ്രഹ്മോസ് എയ്റോസ്പേസ് നിർമ്മിക്കുക . ആക്രമണം നടത്താൻ പോർമുന ഉപയോഗപ്പെടുത്തി ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുക.
സുഖോയ് എം.കെ.ഐയിൽ ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തതോടു കൂടി മറ്റൊരു രാജ്യങ്ങൾക്കുമില്ലാത്ത നേട്ടമാണ് ഇന്ത്യ ഇപ്പോൾ തന്നെ സ്വന്തമാക്കിയിരിക്കുന്നത് . നാനൂറു കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളെപ്പോലും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ബ്രഹ്മോസിന്റെ സ്റ്റീപ് ഡൈവ് പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.