മലപ്പുറം : എല്ലാം തകർന്നവർക്ക് മുന്നിൽ അവർ പ്രതീക്ഷിച്ചിരുന്ന ആളെത്തി ,എന്നാൽ ഒന്നും കേൾക്കാനോ , പറയാനോ തയ്യാറായില്ലെന്ന് മാത്രം . പ്രളയം തകർത്തെറിഞ്ഞ കവളപ്പാറയിൽ മുഖ്യമന്ത്രി നടത്തിയ സന്ദർശനമാണ് പ്രഹസനമാകുന്നത് .
മുഖ്യമന്ത്രിയോട് ആർക്കും ഒന്നും പറയാൻ കഴിഞ്ഞില്ലെന്നാണ് പരാതി . സ്ഥിരമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെന്നും , ഇതിനായി കഷ്ടപ്പെട്ട് മുഖ്യമന്ത്രി കവളപ്പാറ വരെ എത്തേണ്ടിയിരുന്നില്ലെന്നുമാണ് ക്യാമ്പിലുള്ളവരുടെ പരാതി .
ജനപ്രതിനിധികൾക്കോ , മറ്റുള്ളവർക്കോ അവരുടെ ആവശ്യങ്ങളും പിണറായിയോട് പറയാൻ കഴിഞ്ഞില്ല . പോത്തുകൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന അവലോക യോഗത്തിൽ മുഖ്യമന്ത്രി സംസാരിച്ചതല്ലാതെ മറ്റാർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും പരാതിയുണ്ട് .
എന്നാൽ ക്യാമ്പിലുള്ളവർ മുഖ്യമന്ത്രിയോട് സംസാരിക്കുന്ന കാര്യം ആവശ്യപ്പെട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന പി വി അൻവർ എം എൽ എ പറയുന്നത് . എല്ലാം നഷ്ടപ്പെട്ടവരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കേണ്ട മുഖ്യമന്ത്രിയാകട്ടെ ഒന്നും ചോദിക്കാനും നിന്നില്ല .