തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പാഠം പഠിക്കാതെ സര്‍ക്കാര്‍. കഴിഞ്ഞ മഹാ പ്രളയത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. പ്രളയം നല്കിയ ആഘാതത്തില്‍ നിന്നും കേരള ജനത കരകയറിയിട്ടില്ലെങ്കിലും അതെല്ലാം മറന്ന മട്ടിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്വാറികളില്‍ പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണ്. ചരിത്രത്തിലെ ഏറ്റയും ഉയര്‍ന്ന ഉത്പാദനം കൂടിയാണിത്.
പാറ പൊട്ടിച്ചതിൽ മാത്രമല്ല മണ്ണെടുത്തതിലുമുണ്ട് റെക്കോര്‍ഡ്. 2018 ഏപ്രില്‍ മുതല്‍ 2019 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 62,81,735 ടണ്‍ മണ്ണാണ് തുരന്നെടുത്തിരിക്കുന്നത്. കേരളത്തിലെ മൊത്തം ക്വാറികളില്‍ 83 എണ്ണം സ്ഥിതിചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. നിലമ്പൂര്‍ താലൂക്കില്‍ 72 ഉം കവളപ്പാറ മേഖലയില്‍ 20 ക്വാറികളുമണ് നിലവിലുള്ളത്. വയനാട് ജില്ലയില്‍ പത്ത് ക്വാറികളാണ് ഉള്ളത്.
പശ്ചിമഘട്ട മേഖലയിലെ ഖനനമാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രളയത്തിന് ശേഷം ക്വാറികള്‍ക്ക് നിയന്ത്രണം വേണമെന്ന് സെസ്സിലേതടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിലവിലുള്ള ക്വാറികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ സര്‍ക്കാര്‍ ചെയ്തില്ല. അനുമതി ലഭിച്ച ക്വാറികള്‍ക്കെതിരെ നടപടി എടുത്താല്‍ ഉടമകള്‍ കോടതിയെ സമീപിക്കുമെന്നാണ് വ്യാവസായ വകുപ്പും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റയെും വാദം.
അനധികൃത ഖനന മാഫിയകളെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടാണ് കേരളത്തിലെ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് നേരത്തെ ഗാഡ്ഗില്‍ കമ്മിറ്റി വിദഗ്ധ സമിതി അംഗം ഡോ. വി.എസ് വിജയന് ആരോപിച്ചിരുന്നു. ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് സര്‍ക്കാര്‍ നടപടികള്‍