ന്യൂഡ്ല്‍ഹി: ഏഷ്യന്‍-കോമണ്‍വെല്‍ത്ത് ഗുസ്തിയിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് ബജരംഗ് പൂനിയയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. ഭാരതത്തില്‍ കായികതാരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയാണ് ഖേല്‍രത്‌ന പുരസ്‌ക്കാരം. ഐകകണ്‌ഠേനയാണ് പൂനിയയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് കായികമന്ത്രാലയം അറിയിച്ചു.ഫലകവും പ്രശംസാപത്രവും ഏഴര ലക്ഷം രൂപയും അടങ്ങുന്നതാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന.എല്ലാവര്‍ഷവും ദേശീയ കായിക ദിനത്തില്‍ രാഷ്‌ട്രപതിഭവനില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതിയാണ് കായികപുരസ്‌കാരങ്ങള്‍ സമ്മാനിക്കാറ്. ഇത്തവണ ഈ വരുന്ന 29നാണ് പുരസ്‌കാരച്ചടങ്ങ് നടക്കുന്നത്.
രണ്ടുദിവസമായി നടക്കുന്ന അവാര്‍ഡ് നിര്‍ണ്ണയകമ്മിറ്റി യോഗത്തിന്റെ ആദ്യദിനമായ ഇന്ന് രാവിലെയാണ് 12 അംഗ സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് മുകുന്ദകം ശര്‍മ അധ്യക്ഷനായ സമിതിയില്‍ ഫുട്‌ബോള്‍ താരം ബയ്ചുംങ് ബൂട്ടിയ, ബോക്‌സിംഗ് താരം മേരീ കോം എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.നാളെക്കൂടി നടക്കുന്ന യോഗത്തില്‍ ഈ വര്‍ഷത്തെ ദ്രോണാചാര്യ, അര്‍ജ്ജുന താരങ്ങളേയും പ്രഖ്യാപിക്കുമെന്ന് കായികമന്ത്രാലയം അറിയിച്ചു.
ജക്കാര്‍ത്തയില്‍ കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ 65 കിലോ ഫ്രീസ്റ്റൈലിൽ സ്വര്‍ണ്ണം നേടിയ പൂനിയ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വല്‍ത്ത് ഗെയിംസിലും രണ്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പിലും സുവര്‍ണ്ണപതക്കം നേടിയിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സിലെ ഭാരതത്തിന്റെ സ്വര്‍ണ്ണ പ്രതീക്ഷയാണ് പൂനിയ.
“നന്നായി പരിശീലിക്കുകയും ശക്തമായി പോരാടുകയും ചെയ്യുക എന്നതാണ് എന്റെ ജോലി.നന്നായി തിളങ്ങിനില്‍ക്കുമ്പോളാണ് അംഗീകാരങ്ങള്‍ കിട്ടേണ്ടത് ” പുരസ്‌കാര വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പൂനിയ. നിലവില്‍ ജോര്‍ജ്ജിയയില്‍ ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പരിശീനത്തിലാണ് ഭാരതത്തിന്റെ അഭിമാനതാരം.