ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരിധി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ . 300 ൽ നിന്ന് 500 ഉം അത് ഒരു വർഷത്തിനുള്ളിൽ 800 ഉം ആക്കി ഉയർത്താനാണ് ഡി ആർ ഡി ഒ യുടെ തീരുമാനം . ബ്രഹ്മോസ് 500 കിലോമീറ്റർ പരിധിയിൽ എത്തുമ്പോൾ തന്നെ പാകിസ്ഥാനും ,ചൈനയുടെ പകുതി ഭാഗവും അതിനുള്ളിൽ വരും .
500 കിലോമീറ്ററാക്കി ഉയർത്തുന്ന ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം ഉടൻ ഉണ്ടാകും .റഷ്യയുമായി ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.നിലവിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.
2017 ൽ ഇന്ത്യയ്‌ക്ക് മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ അംഗത്വം ലഭിച്ചതോടെയാണ് ബ്രഹ്മോസിന്റെ പരിധി വർദ്ധിപ്പിക്കാൻ സാദ്ധ്യമായത് . ചൈനയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഇതിൽ ഇന്ത്യയ്‌ക്ക് അംഗത്വം ലഭിച്ചത് .
500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറുകയും ചെയ്യുന്നതിനു എം ടി സി ആർ അംഗരാജ്യങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട് .
എം ടി സി ആറിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങൾക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിനു വിലക്കുണ്ടായിരുന്നു . റഷ്യ നേരത്തെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററിൽ കുറയുകയായിരുന്നു . ഈ പ്രതിസന്ധിയാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ മറികടന്നത് .
മാത്രമല്ല വളരെ പെട്ടെന്ന് തന്നെ 800 കിലോമീറ്റർ ദൂരപരിധിയിൽ എത്താൻ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
അതെ സമയം നെഹ്രു വിഭാവനം ചെയ്ത ഇന്ത്യ ഇങ്ങനെയായിരുന്നില്ലെന്നും ,ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന നരേന്ദ്രമോദി സർക്കാർ സമാധാന ഇന്ത്യ എന്ന നെഹ്രുവിന്റെ കാഴ്‌ച്ചപ്പാടിൽ നിന്ന് അകലെയാണെന്നുമാണ് പാകിസ്ഥാന്റെ വാദം .
ഇന്ത്യ ആണവായുധം ഉപേക്ഷിക്കുകയാണെങ്കിൽ തങ്ങളും ഉപേക്ഷിക്കാമെന്ന് അടുത്തിടെ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു . എന്നാൽ ഭീകരവാദത്തെ പോറ്റി വളർത്തുന്ന നയം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി യാതൊരു ചർച്ചയുമില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം .