ന്യൂഡൽഹി : ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഫ്രാൻസ് . ഇന്ത്യയ്‌ക്ക് കൂടുതൽ കരുത്തേറിയ ആണവ അന്തർവാഹിനികൾ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി .
100,000 കോടിയിലേറെ ചിലവിലാകും നിർമ്മാണം . ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തർവാഹിനികൾ നിർമ്മിക്കാനും താല്പര്യമുള്ളതായി മക്രോൺ മോദിയോട് വ്യക്തമാക്കി .
ഇന്ത്യൻ നാവികസേന ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് കരുത്തേറിയ ആണവ അന്തർവാഹിനികൾ . നിലവിൽ റഷ്യയിൽ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുക്കാനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് 300 കോടി ഡോളറിന്റെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു .
ഇന്ത്യൻ നാവികസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് മുങ്ങിക്കപ്പലിൽ മാറ്റങ്ങൾ വരുത്തിയശേഷം സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ റഷ്യയിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ മുങ്ങിക്കപ്പലിന് പകരമായി ചക്ര 3 എന്ന പേരിലാണ് ഇത് എത്തുക. 2025ൽ മുങ്ങിക്കപ്പൽ ഇന്ത്യയ്‌ക്ക് കൈമാറാനാണ് തീരുമാനം.
നിലവിൽ ഫ്രഞ്ച് സർക്കാർ തങ്ങളുടെ സ്വന്തം നാവികസേനയ്‌ക്കായി ബരാക്യൂഡ ക്ലാസ് ആണവ അന്തർവാഹിനികൾ നിർമ്മിക്കുകയാണ് .
ആണവ അന്തർവാഹിനികളെ കൂടാതെ മോദിയുടെ സന്ദർശനത്തിനിടെ കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്‌ക്കു കൈമാറാനും ഫ്രാൻസ് സന്നദ്ധത അറിയിച്ചു .
ഒന്നാം കരാറിനെക്കാൾ കുറഞ്ഞ തുകയ്‌ക്ക് ഇന്ത്യയ്‌ക്കു വിമാനങ്ങൾ ലഭിച്ചേക്കും. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു വിമാനത്തിൽ ഘടിപ്പിക്കേണ്ട പ്രത്യേക സൗകര്യങ്ങൾ, മറ്റ് അനുബന്ധ സജ്ജീകരണങ്ങൾ എന്നിവയ്‌ക്കുള്ള തുക ഒന്നാം കരാറിൽ ഇന്ത്യ നൽകിയിട്ടുള്ളതിനാൽ, ഭാവി കരാറുകളിൽ ആ തുക ഫ്രാൻസ് ഇളവ് നൽകും .