പാകിസ്ഥാന് താക്കീതായി ഇന്ത്യയുടെ യുഎസ് നിർമ്മിത ഹെലികോപ്ടർ അപ്പാഷെയുടെ ആദ്യ ബാച്ച് അടുത്ത മാസം 3 ന് പത്താൻ കോട്ട് വിന്യസിക്കും . എട്ടെണ്ണമാണ് തുടക്കത്തിൽ പത്താൻ കോട്ട് വിന്യസിക്കുന്നത് .
കഴിഞ്ഞ മാസമാണ് വ്യോമസേനയുടെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിൽ ഹെലികോപ്റ്ററുകള്‍ എത്തിയത്.ആകെ 22 ഹെലികോപ്റ്ററുകളാണ് വ്യോമസേനയ്‌ക്ക് വേണ്ടി ഇന്ത്യ ബോയിങ്ങില്‍ നിന്ന് വാങ്ങുന്നത്.2015 സെപ്റ്റംബറിലാണ് ഇതിനായി ബോയിങ്ങുമായി കരാര്‍ ഒപ്പിട്ടത്.
അപ്പാഷെ ഹെലികോപ്റ്ററുകള്‍ ലോകത്തിലേറ്റവും മികച്ചവെയെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ . അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാഷെ ഹെലികോപ്റ്റര്‍.
എ.എച്ച്.-64 ഇ വിഭാഗത്തിലുള്ള അപ്പാഷെ ആണ് ഇന്ത്യ വാങ്ങിയത് . ലക്ഷ്യം ഭേദിക്കുന്ന കാര്യത്തിൽ മികവ് പുലർത്തുന്ന അപ്പാഷെ ഹെലികോപ്ടറുകൾ യുഎസ് സൈന്യത്തിന്റെ കരുത്ത് തന്നെയാണ് .മിനിറ്റിൽ 128 മിസൈലുകൾ പ്രയോഗിക്കാൻ കഴിയുന്നതും അപ്പാഷെയുടെ സവിശേഷതയാണ്.
എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും തകരാത്ത പോരാട്ട വീര്യം. സൈന്യത്തിന്റെ ഭാഗമായശേഷം അമേരിക്ക പങ്കെടുത്ത ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും അപ്പാഷെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് .
ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവും , ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച് 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എന്നിവയും അപ്പാഷെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.