മിഗ്
ഇന്ത്യയുടെ മിഗ് 25 നോട് പിടിച്ചു നിൽക്കാൻ പാകിസ്ഥാന്റെ എഫ് 16എ എസ് വിമാനങ്ങൾക്ക് കഴിവുണ്ടോ എന്ന് ചോദിച്ചാൽ പാകിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രിയായിരുന്ന ഗോഹർ അയൂബ് ഖാൻ ഒരു ചരിത്രം പറയും . 21 വർഷങ്ങൾക്ക് മുൻപുള്ള ഒരു ചരിത്രം.
പാകിസ്ഥാന്റെ തന്ത്രപ്രധാന പ്രതിരോധ മേഖലകൾക്ക് മുകളിലൂടെ ഇന്ത്യയുടെ മിഗ് 25 1997 മേയ് മാസത്തിൽ ഒന്നു പറന്നു. പാക് പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തുക എന്ന ദൗത്യവുമായി.
ശബ്ദത്തേക്കാള്‍ കുറഞ്ഞ വേഗത്തില്‍ ഏകദേശം 65,000 അടി മുകളിലൂടെയാണ് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിക്കുള്ളിൽ മിഗ് കടന്നത്. പ്രതിരോധ മേഖലകളുടെ ചിത്രങ്ങൾ പകർത്തി വെറുതെ മടങ്ങുകയായിരുന്നില്ല മിഗ്. അതിവേഗ പറക്കലിനൊപ്പം ഒരു ശബ്ദ വിസ്ഫോടനം കൂടി പാകിസ്ഥാന്റെ വായുവിൽ സൃഷ്ടിച്ചു. മിഗ് വിമാനത്തിന്റെ വേഗം മാക് 2വിലേക്ക് ഉയര്‍ത്തുകയാണ് ഇതിനായി പൈലറ്റ് ചെയ്തത്.
ശരിക്ക് പറഞ്ഞാൽ തങ്ങളെ അത് പ്രകമ്പനം കൊള്ളിച്ചുവെന്നാണ് ഖാന്റെ അഭിപ്രായം. അതോടെ പാകിസ്ഥാന്റെ 16 എ പോർവിമാനങ്ങൾ കുതിച്ചെത്തി എന്നാൽ അപ്പോഴേക്കും ദൗത്യം പൂർത്തിയാക്കി,പാകിസ്ഥാനു മുന്നിൽ ഇതാണ് ഇന്ത്യ എന്ന് വെളിപ്പെടുത്തി മിഗ് തിരികെ പറന്നിരുന്നു. പാകിസ്ഥാന്റെ ഒരു പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താൻ സാധിച്ചില്ല.
മണിക്കൂറിൽ 3,700 കിലോമീറ്ററാണ് മിഗിന്റെ വേഗത.65,000 അടി മുതൽ 90,000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയുന്ന ശേഷി. പാകിസ്ഥാന്റെ എഫ് 16എഎസ് വിമാനങ്ങളാകട്ടെ പരമാവധി 50,000 അടി ഉയരത്തിലേ പറക്കാൻ സാധിക്കൂ.റഷ്യയാണ് മിഗ് 25 ഇന്ത്യയ്‌ക്ക് നൽകിയത് .
അതായത് പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾക്കും മേലെയാണ് ഇന്ത്യയുടെ മിഗ് വിമാനത്തിന്റെ കുതിപ്പ്.29 ലോക റെക്കോഡുകള്‍ മിഗ് 25 ചാരവിമാനങ്ങളുടെ പേരിലുണ്ട്.ഓരോ മാസവും ശരാശരി 10-15 പറക്കലുകള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാനു മുകളിലൂടെ നടത്തിയെന്നാണ് സൂചനകൾ.
സുഖോയ്
പാകിസ്ഥാന്റെ എഫ് 16 പോർവിമാനങ്ങൾക്ക് പോലും ഇന്ത്യയുടെ സുഖോയ്‌ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകില്ലെന്നാണ് വിലയിരുത്തൽ . 2002 സെപ്റ്റംബറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ആദ്യ സുഖോയ് ലഭിക്കുന്നത് 2004 ലാണ്.242 സുഖോയ് പോർവിമാനങ്ങളാണ് നിലവിൽ വ്യോമസേനയ്‌ക്കുള്ളത്.
ലോകത്തിലെ ആദ്യ സൂപ്പർസോണിക്ക് ക്രൂസ് മിസൈൽ ബ്രഹ്മോസ് ഇന്ത്യയുടെ മുൻ നിര പോർവിമാനമായ സുഖോയിൽ നിന്നുമാണ് വിക്ഷേപിക്കുന്നത് . സുഖോയ് 30 വിമാനങ്ങൾക്ക് മാത്രമാണ് ബ്രഹ്മോസിനെ വഹിക്കാൻ കഴിയുക . ശബ്ദാതിവേഗമുള്ള മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ഇതാദ്യമാണ് .ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം.
ലോകത്ത് ഈ സാങ്കേതിക വിദ്യ സ്വന്തമാക്കിയ ഏക രാജ്യവും ഇന്ത്യയാണ് . ദ്രുതഗതിയിൽ ലക്ഷ്യം കൈവരിക്കുന്നതാണ് ഇന്ത്യയുടെ സുഖോയ്.ബ്രഹ്മോസ് ഘടിപ്പിക്കുന്നതോടെ അതിവേഗ ശക്തിയാർജ്ജിക്കുന്ന യുദ്ധ വിമാനമായി സുഖോയ് മാറും . ഇതിന്റെ ആശങ്ക ചൈനയും,പാകിസ്ഥാനും പുറം ലോകത്തെ അറിയിച്ചിരുന്നു.
മിറാഷ്
സ്വന്തം സൈനികരുടെ ജീവന് ഇന്ത്യ പക വീട്ടിയ ബാലാക്കോട്ട് ആക്രമണത്തിന്റെ ഭയം ഇന്നുമുണ്ട് പാകിസ്ഥാന് . പുൽവാമ ഭീകരാക്രമണം പിന്നിട്ട് 12 ദിവസങ്ങൾ കഴിഞ്ഞ പുലർച്ചെ ഇന്ത്യയുടെ യുദ്ധ വിമാനമായ മിറാഷ് 2000 പറന്നു പാക് മണ്ണിൽ ഇന്ത്യയുടെ സംഹാരത്തിനായി. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞ ശേഷം ഇന്ത്യയുടെ മിറാഷ് വിമാനങ്ങൾക്ക് തിരികെ പറക്കാൻ വേണ്ടിവന്നത് 90 സെക്കന്റുകൾ മാത്രമാണെന്നാണ് വെളിപ്പെടുത്തൽ .
‘ ഇന്ത്യൻ യുദ്ധ വിമാനങ്ങളിലെ വജ്രായുധം ‘ ഇന്ത്യൻ വ്യോമസേന മിറാഷിനു നൽകിയിരിക്കുന്ന പേരാണത് .ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകളാണ് മിറാഷ് വഹിക്കുന്നത് .നിലവിൽ ഇന്ത്യയ്‌ക്ക് 50 മിറാഷ് യുദ്ധവിമാനങ്ങളുണ്ട് .
ലേസർ ബോംബുകളും , ന്യൂക്ലിയർ ക്രൂയിസ് മിസൈൽ എന്നിവ വഹിക്കാൻ ഈ യുദ്ധവിമാനത്തിനു കഴിയും .
തേജസ്
സായുധ സേനാ ശക്തിയിൽ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ തേജസ്സിനായി ഇന്ന് ലോകരാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നു . മലേഷ്യ, ഈജിപ്ത്, യുഎഇ, സിംഗപ്പൂർ, മറ്റു ചില അറബ് രാജ്യങ്ങൾ എല്ലാം ഇന്ത്യയുടെ സ്വന്തം പോർവിമാനം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ആകാശത്തുവച്ച് ഇന്ധനം നിറയ്‌ക്കാനുള്ള ശേഷി ഇന്ത്യയുടെ തദ്ദേശീയ ലഘുയുദ്ധവിമാനമായ തേജസ് തെളിയിച്ചിട്ടുണ്ട്.ഇതോടെ ആകാശത്ത് ഇന്ധനം നിറയ്‌ക്കാൻ സാധിക്കുന്ന യുദ്ധവിമാനങ്ങൾ നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു .
തേജസ്സിന്റെ എഞ്ചിനും,കോക്പിറ്റും,ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവും അടക്കമുള്ളവ വെറും 45 മിനിട്ടിനുള്ളിൽ ടെക്നിക്കൽ സ്റ്റാഫുകൾക്ക് തന്നെ മാറ്റി സ്ഥാപിക്കാൻ കഴിയും.ഇതും തേജസ്സിന്റെ നിലവാരം ഉയർത്തുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് തേജസ് നിർമ്മിച്ചത് . ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങൾ തകർക്കാൻ കഴിയുന്ന രീതിയിലാണ് തേജസ് വിമാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്.
മണിക്കൂറിൽ 1350 കിലോ മീറ്റർ പരമാവധി വേഗതയിൽ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്.
റഫേൽ
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ഇതാണ് റഫേൽ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത് . ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റഫേൽ .
മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.ലിബിയയിലും,സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫേൽ വിമാനങ്ങളാണ് .
60,000 കോടി രൂപ ചിലവിൽ ഇന്ത്യ വാങ്ങുന്ന 36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങൾ അടുത്ത മാസം മുതൽ എത്തി തുടങ്ങും .മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫേലിന്റെ ആദ്യബാച്ചിനെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുക.
തീർന്നിട്ടില്ല അണിയറയിൽ ലോകത്തെ തന്നെ ഞെട്ടിക്കുന്ന കരുത്തന്മാരായ പോർവിമാനങ്ങൾ വേറെയും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ















