ഗുവാഹട്ടി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കു തോൽവി.ഒമാനെതിരെ അവസാന ഘട്ടം വരെ ഒരു ഗോളിന് മുന്നിൽ നിന്നിട്ടാണ് 1 -2 ന് തോൽവി വഴങ്ങേണ്ടിവന്നത്. 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യ എണ്‍പത്തി രണ്ടാം മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും ഒമാന്റെ അതിശക്തമായ തിരിച്ചടികളിൽ പതറിപ്പോയി . എണ്‍പത്തി രണ്ടാം മിനിറ്റില്‍ അല്‍ മന്ദിറിലൂടെയാണ് ഒമാൻ സമനില ഗോൾ നേടിയത് . 90-ാം മിനിറ്റില്‍ അൽ അലവി അല്‍ മന്ദിറിന്റെ തന്നെ രണ്ടാം ഗോളിലൂടെ വിജയമുറപ്പിച്ചു.
ആദ്യ പകുതിയില്‍ ഒമാന്‍ ഗോള്‍ മുഖത്തു തുടർച്ചയായി ആക്രമണം നടത്തിയതിനു 24 -)൦ മിനിറ്റിൽ ഫലം കണ്ടു .ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ് മിന്നല്‍ ഫിനിഷിംഗിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. കളിയുടെ ഇരുപത്തി നാലാം മിനിട്ടില്‍ ആഷിഖ് കരുണിയന്റെ മുന്നേറ്റം തടയാനായി ഒമാന്‍ താരം അബദുള്‍ അസീസ് അല്‍ ഗിലാനി നടത്തിയ ടാക്ലിംഗാണ് ഫ്രീ കിക്കില്‍ കലാശിച്ചത്. ഗോള്‍മുഖത്ത് ബ്ലോക്ക് ചെയ്തു നിന്ന ഒമാന്‍ താരങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് നല്‍കിയ സ്വീപ്പ് ക്രോസ് ബോക്സിന് വെളിയിലൂടെ കയറിയ ഛേത്രി ഗോളാക്കി മാറ്റി .
മലയാളി താരം ആഷിഖ് കരുണിയന്റെ മുന്നേറ്റങ്ങളാണ് ആദ്യപകുതിയിൽ ഒമാന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചത്. നാലാം മിനിട്ടില്‍ ഇന്ത്യ ആദ്യ കോര്‍ണര്‍ സ്വന്തമാക്കിയെങ്കിലും ഗോളിലേക്ക് വഴി തുറന്നില്ല. ഒമ്പതാം മിനിട്ടില്‍ ഒമാന്റെ ആദ്യ ഗോള്‍ ശ്രമം ഗുപ്രിത് സിംഗ് സന്ധു രക്ഷപെടുത്തി.എന്നാൽ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ രണ്ടാം പകുതി മുഴുവന്‍ ഒമാന്റെ ആക്രമണങ്ങളായിരുന്നു.
ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു ഗോളെന്നുറച്ച അര ഡസന്‍ അവസരങ്ങളെങ്കിലും രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ പുറത്തെടുത്ത ആക്രമണ വീര്യം രണ്ടാം പകുതിയില്‍ കൈവിട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ലോകകപ്പ് ആതിഥേയരായ ഖത്തറിനെതിരെ 10 -)൦ തിയതിയാണ് ആണ് ഇന്ത്യയുടെ അടുത്ത മത്സരം.