കാൻഡി: ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത് ശ്രീലങ്കന്‍ താരം ലസിത് മലിംഗ. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഹാട്രിക് തികച്ച മലിംഗ തുടര്‍ച്ചയായ നാല് പന്തുകളില്‍ നിന്ന് നാല് വിക്കറ്റ് നേടി. കോളിന്‍ മണ്‍റോ, ഹാമിഷ് റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, റോസ് ടെയ്ലര്‍ എന്നിവരാണ് മലിംഗക്കു മുന്നില്‍ അടിയറവ് പറഞ്ഞത്.
മലിംഗ തന്റെ രണ്ടാം ഓവറിന്റെ മൂന്നാം പന്തിലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ആദ്യം കോളിന്‍ മണ്‍റോയെ ക്ലീന്‍ ബോള്‍ഡാക്കി. പിന്നാലെ റൂഥര്‍ഫോര്‍ഡിനെ എല്‍ബിയില്‍ കുരുക്കി. തൊട്ടടുത്ത പന്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ കുറ്റി തെറിപ്പിച്ച് ഹാട്രിക്. അവസാന പന്തില്‍ റോസ് ടെയ്‌ലറെയും എല്‍ബിയില്‍ കുരുക്കിയതോടെ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ്.
ഇതിനു പുറമേ ട്വന്റി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായും 36 കാരനായ മലിംഗ മാറി. പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയുടെ 97 വിക്കറ്റുകളെന്ന റെക്കോര്‍ഡാണ് മലിംഗ മറികടന്നത്. തന്റെ 76ാം മല്‍സരത്തിലാണ് അദ്ദേഹം 100 വിക്കറ്റ് നേട്ടം തികച്ചത്. അഞ്ചാം ഓവറില്‍ ടിം സീഫെര്‍ട്ടിനെ പുറത്താക്കിയതിലൂടെ തന്റെ ട്വന്റി20 കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടവും മലിംഗ സ്വന്തമാക്കി.