ന്യൂ ഡല്‍ഹി:പാകിസ്ഥാന്‍ പോസ്റ്റുകളുടെ സമീപത്തു നിന്നും പ്രതിഷേധവുമായെത്തിയ ആറ് പേരെ ഇന്ത്യന്‍ സൈന്യം തുരത്തിയോടിച്ചു. നിയന്ത്രണ രേഖയില്‍ നിന്ന് ഏകദേശം 150 മീറ്ററോളം ഉള്ളിലേക്കെത്തിയ ഇവരെ അപകടമില്ലാത്ത രീതിയില്‍ വെടിവെച്ചാണ് സൈന്യം വിരട്ടിയോടിച്ചത്. നൗഷേര ജില്ലയിലാണ് സംഭവം.
പാകിസ്ഥാന്‍ ഭാഗത്തു നിന്നും പ്രതിഷേധത്തിന്റെ ശബ്ദം കേട്ടിരുന്നതായും തുടര്‍ന്നാണ് ആറ് പേര്‍ നിയന്ത്രണ രേഖ മറികടന്ന് മുന്നോട്ടു വരാന്‍ ശ്രമിച്ചതെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. സാധാരണക്കാരായ പൗരന്‍മാർക്ക് പരിക്കേൽക്കരുതെന്ന നയമാണ് ഇന്ത്യൻ സൈന്യം എല്ലായ്പ്പോഴും സ്വീകരിച്ചു പോരുന്നത്.
അതിനാൽത്തന്നെ നിയന്ത്രണ രേഖ മറികടന്ന് എത്തിയവർക്കു നേരെ അപകടകരമല്ലാത്ത രീതിയില്‍ വെടിയുതിര്‍ത്ത സൈന്യം ആര്‍ക്കും പരിക്ക് ഏറ്റിട്ടില്ലെന്ന് ഉറപ്പ് വരുത്തി. പാകിസ്ഥാന്‍ സൈന്യം സ്ഥിരമായി പാക് പൗരന്‍മാരെ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിലേക്ക് കടത്തി വിടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം എപ്പോഴും ആളപായമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും സൈന്യം വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ പട്ടാളം നുഴഞ്ഞു കയറ്റക്കാരെ സ്ഥിരമായി ജമ്മു കശ്മീരിലേക്ക് കയറ്റി വിടുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 21ന് രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. ഇത്തരം പ്രവൃത്തികളിലൂടെ ആഗോളതലത്തില്‍ കശ്മീര്‍ അശാന്തമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.