ന്യൂഡൽഹി : പ്രതിരോധ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ് ഇന്ത്യ . അമേരിക്കയുടെ ഉപരോധഭീഷണിയെ പോലും വെല്ലുവിളിച്ച് എസ് ട്രയംഫ് ഇന്ത്യയിലെത്തിക്കുന്നതിനു പിന്നാലെ അതിന്റെ നിർമ്മാണവും ആരംഭിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് . ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റഷ്യയുടെ റോസ്ടെക് സ്റ്റേറ്റ് കോർപ്പറേഷൻ സി ഇ ഒ സെർജി ചെംസോവ് പറഞ്ഞു .
ഇന്ത്യയുടെ ആകാശ പ്രതിരോധം ശക്തമാക്കാൻ ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനം എസ്.400 ഇന്ത്യയിലെത്തും. അതിനു പിന്നാലെയാണ് എസ് ട്രയംഫിന്റെ നിർമ്മാണ യൂണിറ്റും ആരംഭിക്കുന്നത് .സുഖോയ് 30 യുദ്ധവിമാനങ്ങൾ , ടി-90 ടാങ്കുകൾ എന്നിവ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നു .
ഇന്ത്യയിലെ പ്രതിരോധ വിദഗ്ധരെ കുറിച്ച് തങ്ങൾക്ക് വ്യക്തമായി അറിയാം . ബ്രഹ്മോസ് മിസൈലിന്റെ നിർമ്മാണം തന്നെ അതിനു ഏറ്റവും നല്ല ഉദാഹരണമാണ് – റഷ്യൻ പ്രതിനിധി വ്യക്തമാക്കി . വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ റഷ്യൻ സന്ദർശന വേളയിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതായും റഷ്യൻ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സെർജി ചെംസോവ് പറഞ്ഞു .
അഞ്ച് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ 5.43 ബില്യൺ യു.എസ് ഡോളറിന്റെ കരാറാണ് ഇന്ത്യയും റഷ്യയും ഒപ്പിട്ടിരിക്കുന്നത്.എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളുമാണ് എസ് -400 ട്രയംഫിലുള്ളത് . മണിക്കൂറിൽ 17,000 കിലോമീറ്റർ സ്പീഡിൽ വരുന്ന വ്യോമാക്രമണ സംവിധാനത്തെപ്പോലും തകർക്കാൻ ഇതിനു കഴിയും.
മൂന്ന് വ്യത്യസ്ത മിസൈലുകളാണ് ശത്രുവിനെതിരെ തൊടുക്കാൻ തയ്യാറായി ട്രയംഫിൽ ഉണ്ടാകുക . ദീർഘദൂര മിസൈലായ 40 എൻ 6 , മദ്ധ്യദീർഘ ദൂര മിസൈലായ 48 എൻ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ.