ചെന്നൈ: തമിഴ്‌നാട് പ്രീമിയർ ലീഗിലെ ഒത്തുകളി വിവാദത്തിൽ ഒരു രഞ്ജി ടീം പരിശീലകനും ഇന്ത്യൻ ദേശീയ ടീം താരവും ഉൾപ്പെട്ടതായി ബിസിസിഐ. ഇരുവരെയും അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യും. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.
തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന തമിഴ്‌നാട് പ്രീമിയർ ലീഗിനിടെ അപരിചിതരായ ചിലർ ഒത്തുകളി ആവശ്യവുമായി തങ്ങളെ സമീപിച്ചെന്ന് താരങ്ങൾ തന്നെയാണ് ബിസിസിഐയോട് വെളിപ്പെടുത്തിയത്. തുടർന്നാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടത്.
ടൂർണമെന്റിന്റെ ഒരു ഭാഗം നിയന്ത്രിച്ചിരുന്നത് വാതുവെപ്പുകാരാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ടീമിന്റെ നിയന്ത്രണം ഒത്തുകളി വിഭാഗത്തിന് കൈമാറിയതിന് ഫ്രാഞ്ചൈസി ഉടമയ്ക്ക് നാലു കോടി രൂപ പ്രതിഫലം ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, താരങ്ങൾക്ക് ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളെ കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് അഴിമതി വിരുദ്ധ വിഭാഗം മേധാവി അജിതി സിങ് വ്യക്തമാക്കി. രവിചന്ദ്രൻ അശ്വിൻ, ദിനേഷ് കാർത്തിക്, അഭിനവ് മുകുന്ദ്, മുരളി വിജയ്, വിജയ് ശങ്കർ എന്നീ താരങ്ങൾ തമിഴ്‌നാട് ഐപിഎൽ ലീഗിൽ കളിച്ചവരാണ്. കഴിഞ്ഞ ജൂലൈ 19 മുതൽ ഓഗസ്റ്റ് 18 വരെയാണ് തമിഴ്‌നാട് ഐപിഎൽ ലീഗ് നടന്നത്. 2016-ലാണ് ഐപിഎൽ മാതൃകയിൽ തമിഴ്‌നാട്ടിൽ ക്രിക്കറ്റ് ടൂർണമെന്റ ആരംഭിച്ചത്.