ന്യൂഡൽഹി: ഏറ്റവും മികച്ച ലോകക്കപ്പ് മത്സരമായിരിക്കും ഖത്തറിൽ നടക്കാൻ പോകുന്നതെന്ന് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച്. ഖത്തറിലെ സൗകര്യങ്ങൾ വിലയിരുത്തിക്കൊണ്ടാണ് സ്റ്റിമാച്ച് ഫുൾ മാർക്ക് നൽകിയത് .

“ഏറ്റവും ഭംഗിയായിട്ടാണ് മൈതാനങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഖത്തറിലെ മനോഹരമായ സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നവർ ഭാഗ്യവാന്മാരായിരിക്കും .മികച്ച കളിക്കാർക്ക് ഇത് അംഗീകാരവുമായിരിക്കും ” സ്റ്റിമാച്ച് പ്രതീക്ഷയോടെ പറഞ്ഞു .ഗോള്‍ ഡോട് കോം എന്ന ഫുട്ബോൾ വെബ് മാഗസിനാണ് സ്റ്റിമാച്ചിനെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടത് .
മുൻപ് ഖത്തര്‍ ക്ലബായ അല്‍ ഷഹാനിയയെ 2016-17 സീസണില്‍ സ്റ്റിമാച്ച് പരിശീലിപ്പിച്ചിട്ടുണ്ട് .”അന്ന് കണ്ട ഖത്തറല്ല ഇത് . അന്നത്തെക്കാള്‍ ഖത്തറിലെ സൗകര്യങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു” സ്റ്റിമാച്ച് വിലയിരുത്തി. ‘രണ്ട് വര്‍ഷം മുന്‍പ് താനിവിടെ വന്നിരുന്നു. വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൗകര്യങ്ങൾ കൊണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും നടക്കുക . കളിക്കാർക്ക് മാത്രമല്ല കാണികൾക്കും വളരെ പെട്ടന്ന് സ്റ്റേഡിയത്തിൽ വരാനും മികച്ച രീതിയിൽ കളി ആസ്വദിക്കാനും സാധിക്കുമെന്നാണ് താൻ കരുതുന്നതെന്നും ‘ സ്റ്റിമാച്ച് പറഞ്ഞു.
ഗള്‍ഫ് മേഖല ആദ്യമായാണ് ഫിഫ ലോകകപ്പിന് വേദിയാവുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക. 50 കി.മി പരിധിക്കുള്ളിലുള്ള എട്ട് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്‍റ് പൊടിപൊടിക്കുക. റൗണ്ട് റോബിന്‍ സ്റ്റേജില്‍ ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ ഇത് കാണികള്‍ക്ക് അവസരമൊരുക്കും.















