മിന്നൽ പോലെ ഇന്ത്യയുടെ ശത്രുക്കൾക്ക് മേൽ പതിച്ച് ഭസ്മീകരിക്കുന്ന അപകടകാരിയായ മിസൈൽ , തങ്ങൾക്ക് നേരിടാനാവില്ലെന്ന് ചൈന-പാക് പ്രതിരോധ വിദഗ്ധർ തന്നെ വ്യക്തമാക്കിയ മെറ്റോർ മിസൈലുകൾ . ഫ്രാൻസിൽ നിന്നു വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളിലും മെറ്റോർ മിസൈലുകൾ ഘടിപ്പിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്.
റഡാർ ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഇവ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച എയർ ടു എയർ മിസൈലുകളിലൊന്നാണ്. 100 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താൻ മെറ്റോറിനു കഴിയും. റാംജെറ്റ് എന്നറിയപ്പെടുന്ന ത്രോട്ടബിൾ ഡക്ട് റോക്കറ്റാണ് ഇതിന്റെ പ്രധാന സവിശേഷത.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാക് വ്യോമസേനക്കെതിരെ നടന്നതു പോലുള്ള ഡോഗ്ഫൈറ്റിനു ഉപയോഗിക്കാൻ ഏറ്റവും മികച്ചതാണ് മെറ്റോർ മിസൈൽ. അവയെ പ്രതിരോധിക്കാനുള്ള ശേഷി പാകിസ്ഥാനും ചൈനയ്‌ക്കും ഇല്ലെന്ന് മുൻപ് തന്നെ പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു . പാകിസ്ഥാനും ചൈനയ്‌ക്കും ഇത്രയും പ്രഹരശേഷിയുള്ള എയർ ടു എയർ മിസൈൽ ഇല്ല.
ലോകത്ത് ഈ ഇനത്തിൽ ഇപ്പോഴുള്ള മിസൈലുകളേക്കാൾ ആറിരട്ടി കൈനറ്റിക് ശക്തി മെറ്റോറിനുണ്ട്. റഫാലിനു പുറമെ മിറാഷിൽ കൂടി മെറ്റോർ മിസൈൽ ഘടിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം . ഇതോടെ ലോകത്തെത്തന്നെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങൾ ഇന്ത്യയുടേതാകും . യൂറോപ്പിലെ മിസൈൽ നിർമാതാക്കളായ എംബിഡിഎ ആണു മെറ്റോറിന്റെ നിർമാതാക്കൾ.
വിക്ഷേപണം നടക്കുന്നതോടെ മെറ്റോറിന്റെ എൻജിനിലേക്കു ശക്തമായ ഓക്സിജൻ പ്രവാഹമുണ്ടാകും. ഇത് വേഗം വർധിപ്പിക്കും. അമേരിക്കയുടെ AIM-120D മിസൈലിന്റെ വേഗത്തിലേക്ക് (മാക് 4) മെറ്റോറിനെ കൊണ്ടെത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ സാങ്കേതികത .ബിയോണ്ട് വിഷ്വൽ റെയ്ഞ്ച് മെറ്റോർ മിസൈലാണ് റഫാൽ പോർവിമാനത്തിലും ഘടിപ്പിച്ചിരിക്കുന്നത്.