റോം: പ്രതീക്ഷകളും കണക്കു കൂട്ടലുകളും തകിടം മറിച്ചു കൊണ്ടാണ് ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് മെസി എന്ന കുറിയ മനുഷ്യന്‍ ആറാം തവണയും നടന്നു കയറിയത്. ‘ദ ബെസ്റ്റ്’ എന്ന് പ്രേക്ഷകരും കോച്ചുമാരും സഹതാരങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും വിധിയെഴുതിയപ്പോള്‍ ലയണല്‍ മെസി കുറിച്ചത് മറ്റൊരു ലോക റെക്കോര്‍ഡ്. ആറ് തവണ ഫിഫയുടെ ലോക ഫുട്‌ബോളറാകുന്ന ആദ്യ താരമായി മെസി മാറി. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് മെസി പിന്തള്ളപ്പെട്ടിരുന്നു. ഇറ്റാലിയന്‍ നഗരമായ മിലാനിലെ വിഖ്യാതമായ ലാ സ്‌കാല ഓപ്പറ ഹൗസിലാണ് ഇത്തവണ പുരസ്‌കാരച്ചടങ്ങ് നടന്നത്.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 2018-19 സീസണില്‍ ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും മെസിയായിരുന്നു ടോപ് സ്‌കോറര്‍. അവസാന റൗണ്ടില്‍ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ക്കൊപ്പം ലിവര്‍പൂളിന്റെ വിര്‍ജിന്‍ വാന്‍ ഡൈക്കും ഇടംപിടിച്ചിരുന്നു. മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ വാന്‍ ഡൈക്കിന് ബാലണ്‍ ഡി ഓറും ലഭിച്ചേക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് മെസി കിരീടം ചൂടി. ചടങ്ങില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവവും ശ്രദ്ധേയമായി.
കളിക്കാരുടേയും ആരാധകരുടേയും പരിശീലകരുടേയും വോട്ട് മെസിക്ക് ലഭിച്ചപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് വാന്‍ഡൈക്കിനാണ്. വോട്ടര്‍മാര്‍ ചെയ്യുന്ന വോട്ടുകളില്‍ ഒന്നാം സ്ഥാനത്തിന് 5 പോയിന്റാണ് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 3ഇം 1ഉം പോയിന്റുകളാണ് ലഭിക്കുക. പ്രമുഖ ടീമുകളുടെ ക്യാപ്റ്റന്‍മാരും പരിശീലകരും ചെയ്ത വോട്ടുകള്‍ ഇങ്ങനെ:
ഡാനി ആല്‍വസ് (ബ്രസീല്‍ ക്യാപ്റ്റന്‍)
1 മെസി
2 സാദിയോ മാനെ
3 വാൻഡൈക്ക്
ലയണല്‍ മെസി (അര്‍ജന്റീന)
1 സാദിയോ മാനെ
2 റൊണാള്‍ഡോ
3 ഡി ജോംഗ്
റൊണാള്‍ഡോ (പോര്‍ച്ചുഗല്‍ )
1 ഡിലൈറ്റ്
2 ഡി ജോംഗ്
3 എംബാപ്പെ
വിര്‍ജില്‍ (നെതര്‍ലാന്റ് )
1 മെസി
2 സലാഹ്
3 സാദിയോ മാനേ
സുനില്‍ ഛേത്രി (ഇന്ത്യ )
1 വാൻഡൈക്ക്
2 മെസി
3 സലാഹ്
റാമോസ് (സ്‌പെയിന്‍ )
1 ഹസാഡ്
2 റൊണാള്‍ഡോ
3 സലാഹ്
ഹാരി കൈന്‍ (ഇംഗ്ലണ്ട് )
1 മെസി
2 വാൻഡൈക്ക്
3 റൊണാള്‍ഡോ
ഹസാഡ് (ബെല്‍ജിയം )
1 സാദിയോ മാനേ
2 വാൻഡൈക്ക്
3 മെസി
ലോറിസ് (ഫ്രാന്‍സ് )
1 മെസി
2 റൊണാള്‍ഡോ
3 എംബാപ്പെ
ന്യുയര്‍ (ജര്‍മ്മനി )
1 വാൻഡൈക്ക്
2 സാദിയോ മാനെ
3 ഹസാഡ്
പരിശീലകരുടെ വോട്ടുകള്‍ ഇങ്ങനെ:
ടിറ്റെ (ബ്രസീല്‍ )
1 വാൻഡൈക്ക്
2 മെസി
3 മാനെ
സ്‌കോലാനി (അര്‍ജന്റീന )
1 മെസി
2 എംബാപ്പെ
3 സാദിയോ മാനെ
സ്റ്റിമാക് (ഇന്ത്യ )
1 റൊണാള്‍ഡോ
2 വാൻഡൈക്ക്
3 ഹസാഡ്
ഫെര്‍ണാഡോ സാന്റോസ് (പോര്‍ച്ചുഗല്‍ )
1 റൊണാള്‍ഡോ
2 ഡിജോങ്
3 ഡി ലൈറ്റ്
അതേസമയം, ബ്രസീല്‍ താരം നെയ്മറില്ലാതെയാണ് ലോക ഇലവനെ പ്രഖ്യാപിച്ചത്. മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, അലിസണ്‍, ഡിലൈറ്റ്, റാമോസ്, വാന്‍ഡൈക്ക്, ഡിജോങ്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, എംബാപ്പെ എന്നിവര്‍ ഇലവനില്‍ ഇടംനേടി.
അമേരിക്കയുടെ ലോകകപ്പ് ജേതാവായ മേഗന്‍ റെപീനോയെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തു. ലിവര്‍പൂളിന്റെ അലിസണ്‍ ബോക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. 2019ലെ മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് ഹംഗറിയുടെ ഡാനിയല്‍ സോറി സ്വന്തമാക്കി.















