കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചു. വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ജോളിയെ എത്തിച്ചത്. ജോളിയെ കണ്ടതോടെ പ്രദേശത്ത് തടിച്ചു കൂടിയവര്‍ കൂവി വിളിച്ചു. പോലീസിനൊപ്പം ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പില്‍ പങ്കെടുത്തിരുന്നു.
ജോളിക്കൊപ്പം കൂട്ടുപ്രതികളായ എംഎസ് മാത്യു, പ്രിജുകുമാര്‍ എന്നിവരേയും പൊന്നാമറ്റത്ത് കൊണ്ടു വന്നിരുന്നു. ഷാജുവിന്റെ വീട്ടിലും കൊല്ലപ്പെട്ട മാത്യു മഞ്ചാടിയാലിന്റെ വീട്ടിലും, സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും ജോളിയെ എത്തിച്ച് തെളിവെടുപ്പു നടത്തും.
കൂടത്തായിയില്‍ ശാസ്ത്രീയമായ തെളിവു ശേഖരണമാണ് നടക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അവശേഷിക്കുന്ന സയനൈഡും ജോളിയുടെ ഫോണും കണ്ടെത്തുക എന്നതാണ് പ്രധാനം. ഫോറന്‍സിക് സംഘവുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണം വിലയിരുത്തുമെന്നും ബെഹ്റ അറിയിച്ചു. അടുത്ത ദിവസം കൂടത്തായി സന്ദര്‍ശിക്കുമെന്നും ബെഹ്റ അറിയിച്ചു.
ടോംജോസ്, അന്നാമ്മ, ജോളിയുടെ ഭര്‍ത്താവ് റോയി എന്നിവര്‍ കൊല്ലപ്പെട്ടത് പൊന്നാമറ്റം വീട്ടില്‍ വെച്ചാണ്. അന്നാമ്മയ്ക്ക് കീടനാശിനിയും, സിലിക്കും, റോയിക്കും ടോംജോസിനും സയനൈഡ് ആണ് നല്‍കിയതെന്നും ജോളി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. അതേസമയം സിലിയുടെ കുഞ്ഞിന് വിഷം നല്കിയ കാര്യം ഓര്‍മ്മയില്ലെന്നും ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.