മദ്ധ്യവയസ്സ് പിന്നിടുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം . പടികയറുമ്പോഴും , നടക്കുമ്പോഴും വരുന്ന മുട്ടുവേദനയെയാണ് പലരും അസ്ഥി തേയ്മാനമായി കണക്കാക്കുന്നത് .
അസ്ഥിയ്‌ക്കുള്ള ബലക്കുറവ് കൂടി വരുമ്പോൾ , ഒന്നു വീഴുമ്പോഴേയ്‌ക്കും അസ്ഥി പൊട്ടുമ്പോൾ ഒക്കെയാവും ഡോക്ടർ പറയുക രോഗം മറ്റൊന്നുമല്ല അസ്ഥി തേയ്മാനം അഥവാ ഓസ്റ്റിയോ പോറോസിസാണെന്ന് .കണക്കുകൾ അനുസരിച്ച് 45 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടിലൊന്ന് സ്ത്രീകളെ അസ്ഥി തേയ്മാനം അലട്ടുന്നുണ്ട് . നിരന്തര ജോലിയും മറ്റുമായി തിരക്കിനിടയിൽ ഇത് പലപ്പോഴും കണ്ടെത്താറില്ല.
ശരീരത്തിലെ കാൽസ്യം അളവു കുറയുന്നതുമൂലം അസ്ഥികൾ ദുർബലമായി, സുഷിരം വീഴുന്ന അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്. രോഗത്തിന്റെ മൂർധന്യത്തിൽ എല്ലുകൾ ഒടിയുകയും എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെവരികയും ചെയ്യും.
40 വയസിനു ശേഷം എല്ലുകളുടെ വളർച്ച നിൽക്കും . ഇതോടെയാണ് ഇത്തരം പ്രശ്നങ്ങൾ തലപൊക്കുക . രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുമ്പോൾ അത് എല്ലുകളിൽ നിന്ന് വലിച്ചെടുക്കാൻ തുടങ്ങും .
പ്രത്യേക ലക്ഷണങ്ങളില്ലാ എന്നതാണ് ഓസ്റ്റിയോ പോറോസിസ് എന്ന രോഗത്തിന്റെ പ്രശ്നം . ജീവകം ഡി കുറയുന്നതും അസ്ഥികളെ ബാധിക്കും . ഡെൻസിറ്റോ മീറ്ററുകൾ ഉപയോഗിച്ചുള്ള എല്ലു സാന്ദ്രതാ നിർണ്ണയത്തിലൂടെ രോഗബാധ അറിയാൻ കഴിയൂ .
ആഹാരകാര്യങ്ങളിലെ കൃത്യതയിലൂടെ ഒരു പരിധി വരെ എല്ലുകളെ സംരക്ഷിക്കാനാകും . പാലും ,പാലുത്പന്നങ്ങളും കാൽസ്യത്തിന്റെ കലവറയാണ് . കടൽ മത്സ്യങ്ങളിലും , ചെറു മത്സ്യങ്ങളിലും , പയർ , മുളപ്പിച്ച പയർ , റാഗി എന്നിവയിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട് . ആഹാരത്തിനൊപ്പം വ്യായാമവും ഓസ്റ്റിയോ പോറോസിസിനെ അകറ്റി നിർത്താൻ അനിവാര്യമാണ് .