റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇന്ത്യക്ക് മേൽക്കൈ. ആദ്യ ഇന്നിംഗ്സിൽ കൂറ്റൻ സ്കോർ നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ എറിഞ്ഞിടുകയായിരുന്നു. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക നിലവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലാണ്.
ഇന്ത്യ ഉയർത്തിയ 497 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യ ഇന്നിംഗ്സിസിൽ 162 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി, ഷഹ്ബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. തുടർന്ന് ഫോളോ ഓൺ ചെയ്ത സന്ദർശകരുടെ തുടക്കവും തകർച്ചയോടെയായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ബാറ്റ്സ്മാൻമാരെ കൂടാരം കയറ്റി.
16 റണ്‍സെടുത്ത് നില്‍ക്കെ ഓപ്പണര്‍ എല്‍ഗര്‍ പരിക്കേറ്റ് പുറത്തായതും ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായി. രണ്ടാം ഇന്നിംഗ്സിൽ ഷമി മൂന്നും ഉമേഷ് രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. രണ്ട് വിക്കറ്റുകൾ കൂടി മാത്രം ശേഷിക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ദക്ഷിണാഫ്രിക്ക 203 റൺസ് കൂടി വേണം.
നേരത്തെ ഇരട്ട സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രോഹിത് 212 റൺസെടുത്തപ്പോൾ അജിങ്ക്യ രഹാനെ 115 ഉം ജഡേജ 51 ഉം റൺസ് നേടി. അവസാനമിറങ്ങി തകർത്തടിച്ച ഉമേഷ് യാദവിന്റെ പ്രകടനവും ശ്രദ്ധേയമായി. 10 പന്തിൽ നിന്ന് ഉമേഷ് 31 റൺസ് നേടി. ഇതിൽ അഞ്ച് സിക്സറും ഉൾപ്പെട്ടു.















