ന്യൂഡൽഹി ; ഇന്ത്യയ്‌ക്ക് മേൽ വെല്ലുവിളിയുയർത്താൻ ശ്രമിച്ച അവസരങ്ങളിലൊക്കെ പാകിസ്ഥാൻ അറിഞ്ഞിട്ടുണ്ട് ഇന്ത്യൻ ആയുധങ്ങളുടെ പ്രത്യേകിച്ച് തീ തുപ്പുന്ന പീരങ്കികളുടെ കരുത്ത് .
സ്വദേശി ബോഫേഴ്സ് എന്നറിയപ്പെടുന്ന ധനുഷ് മുതൽ ഹവിറ്റ്സർ വരെ ഇന്ത്യൻ സേന തൊടുക്കുമ്പോൾ മിന്നൽ പിണർ വീഴുന്നത് ശത്രു രാജ്യങ്ങളുടെ മണ്ണിലാണ് .
ഇന്ത്യയുടെ തദ്ദേശീയ ആയുധ നിർമ്മാണത്തിന്റെ നേട്ടമാണ് ധനുഷ് . രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കി . ബോഫോഴ്സിനൊപ്പം കരാറനുസരിച്ച് ഇന്ത്യയ്‌ക്ക് ലഭിച്ച സാങ്കേതിക വിദ്യയാണ് ധനുഷ് ആർട്ടിലറിയുടെ നട്ടെല്ല്.
ബോഫോഴ്സ് തോക്കുകൾ വാങ്ങിയപ്പോഴുള്ള കരാർ പ്രകാരം ഭാഗികമായി ലഭിച്ച സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് ധനുഷ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. പതിനാല് കോടി വിലയുള്ള ധനുഷിന് വിദേശ രാജ്യങ്ങളുടെ ആധുനിക യന്ത്രത്തോക്കുകളോട് കിടപിടിക്കാൻ കഴിയുന്ന സവിശേഷതകളുണ്ട് .
ബോഫോഴ്സ് തോക്കുകൾക്ക് പകരമായി 155 മില്ലിമീറ്റർ/ 45 കാലിബർ തോക്കുകൾക്ക് വേണ്ടിയുള്ള സൈന്യത്തിന്റെ കാത്തിരിപ്പിനാണ് ധനുഷിന്റെ വരവോടെ വിരാമമായത്.ഇടക്കാലത്ത് ഇത് സംബന്ധിച്ച് ഇസ്രയേലി കമ്പനിയുമായി കരാറിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയിരുന്നില്ല . തുടർന്നാണ് പുതിയ യന്ത്രത്തോക്കുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള തീരുമാനം ഉണ്ടായത് .
സിക്കിം, ലേ, ബലാസോര്‍ ഒഡീഷ, പൊക്രാന്‍ തുടങ്ങി വ്യത്യസ്ത കാലവസ്ഥകളുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് ഇവ സൈന്യത്തിന് കൈമാറുന്നത് . പൂർണമായും സ്വയം നിയന്ത്രിത ആയുധം നിറയ്ക്കൽ ശേഷിയുള്ള ധനുഷിന്റെ നിർമ്മാണത്തോടെ ദീർഘദൂര പീരങ്കികളുടെ കാര്യത്തിൽ ഭാരതം ലോക ഭൂപടത്തിൽ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് .
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ സേനയ്‌ക്കായി ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമ്മിത പീരങ്കിയാണ് എം777 ഹവിറ്റ്സർ . യുഎസിൽ നിന്നുള്ള ആദ്യ 25 പീരങ്കികൾ പൂർണസജ്ജമായ രീതിയിലാണു ലഭിക്കുക. ബാക്കിയുള്ളവ പീരങ്കി നിർമാതാക്കളായ ബേയ് സിസ്റ്റംസ് മഹീന്ദ്ര ഡിഫൻസ് കമ്പനിയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ ഘടകങ്ങൾ സംയോജിപ്പിച്ചു പുറത്തിറക്കും.
ഭാരക്കുറവുള്ളതിനാൽ ചരക്കുവിമാനത്തിൽ കയറ്റാനും ഹെലികോപ്റ്ററിൽ കൊണ്ടുപോകാനും കഴിയുന്നവയാണു ഹവിറ്റ്സർ പീരങ്കികൾ. വിപുലമായ ടെസ്റ്റ് ഫയറിങ് നടത്തി വിവരശേഖരണം നടത്തിയശേഷമണ് ഇവ സേനയുടെ ആയുധ ശേഖരത്തിന്റെ ഭാഗമാക്കുന്നത് .
30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി. ഇന്ത്യയും യുഎസും തമ്മിൽ 145 എം– 777 ലഘുപീരങ്കികൾ വാങ്ങാൻ 5,000 കോടി രൂപയുടെ കരാറിലാണ് ഒപ്പ് വച്ചിരിക്കുന്നത് .
പീരങ്കികൾ വാങ്ങുന്നതിൽ 25 എണ്ണം അമേരിക്കയിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽത്തന്നെ നിർമിക്കും. എന്നാണ് കരാർ .
ചൈനീസ് അതിർത്തിയിലെ ഉയരം കൂടിയ സ്ഥലങ്ങളിലെ സൈനിക ദൗത്യങ്ങൾക്ക് പ്രയോജനപ്പെടുത്തുംവിധത്തിലുള്ളതാണ് ഹവിറ്റ്സർ.മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ ഇത്തരത്തിലുള്ള ഉപകരണങ്ങൾ സേനക്കായി വാങ്ങുന്നത്.