ന്യൂഡല്‍ഹി: ഇന്ത്യാ-ബംഗ്ലാദേശ് പരമ്പര നടക്കാനിരിക്കെ നായകന്‍ വിരാട് കോഹ്ലിയെ വധിക്കുമെന്ന് ഭീകരസംഘടനയുടെ ഭീഷണി. കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഭീഷണിക്കത്ത് . കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയിബ സംഘടനയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. കത്ത് ലഭിച്ചത് ദേശീയ അന്വേഷണ ഏജന്‍സിക്കാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കൂടാതെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമ്മലാ സീതാരാമൻ, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, ജനറൽ സെക്രട്ടറി റാംമാധവ്, മുതിർന്ന നേതാവ് എൽകെ അദ്വാനി തുടങ്ങിയവരുടെ പേരും കത്തിലുണ്ട്.
കശ്മീരിനെ സ്വന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായാണ് കത്ത് അയച്ചിരിക്കുന്നത്. കശ്മീർ പാകിസ്ഥാന്റെ ഭാഗമാണെന്നും കത്തിൽ പറയുന്നു. ഭീഷണിക്കത്ത് എന്‍ഐഎ, വിവിധ അന്വേഷണ ഏജൻസികൾക്കും ബിസിസിഐക്കും ഡല്‍ഹി പോലീസിനും കൈമാറിയിട്ടുണ്ട്. ഭീഷണി വിലകുറച്ച് കാണുന്നില്ലെന്നും ക്രിക്കറ്റ് താരങ്ങള്‍ക്കും മത്സരവേദിക്കും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചിട്ടുണ്ട്.
കേരളം ഭീകരരുടെ കളിത്തൊട്ടിലാകുന്നുവെന്ന വാർത്ത നേരത്തെ ജനം ടിവിയാണ് സമൂഹത്തിനുമുന്നിൽ എത്തിച്ചത്. ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന സ്ഥലം കേരളമാണ്.















