മുംബൈ: ഐഎസ്എൽ ഹീറോ ഓഫ് ദ മന്തായി എടികെ സ്ട്രൈക്കർ ഡേവിഡ് വില്യംസിനെ തിരഞ്ഞെടുത്തു. ആരാധകരുടെയും വിദഗ്ധരുടെ പാനലിന്റെയും സംയോജിത വോട്ടുകളിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബാർത്തലോമിവ് ഒഗ്ബെച്ചെ, ജംഷദ്പൂർ എഫ്സിയുടെ സെർജിയോ കാസ്റ്റൽ, മുംബൈ സിറ്റി എഫ്സിയുടെ അമൃന്ദർ സിംഗ്, എഫ്സി ഗോവ എയ്സ് ഫെറാൻ കൊറോമിനാസ് എന്നിവരായിരുന്നു അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.
നവംബർ ഒന്നിന് ആരംഭിച്ച വോട്ടെടുപ്പ് നവംബർ 3-ന് സമാപിച്ചു. ആരാധകരും ഏഴ് വിദഗ്ധരുടെ പാനലുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഹീറോ ഓഫ് ദ മന്ത് വോട്ടെണ്ണൽ ഫോർമുല അനുസരിച്ച് 55.15% വോട്ടുകൾ നേടിയാണ് വില്യംസ് വിജയിയായത്.
ഏറ്റവുമധികം ആരാധകരുടെ വോട്ടകൾ ലഭിച്ചത് ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയ ഓഗ്ബച്ചേക്കായിരുന്നു. ഓഗ്ബച്ചേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു വില്യംസൺ. എന്നാൽ, ഏഴ് വിദഗ്ധരും എടികെ താരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
മുൻ വെല്ലിംഗ്ടൺ ഫീനിക്സ് സ്ട്രൈക്കർ ഐഎസ്എല്ലിൽ മികച്ച തുടക്കമാണ് കാഴ്ചവച്ചത്. ഒക്ടോബർ മാസത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളുമായി മത്സരത്തിൽ ടോപ് സ്കോററായ അദ്ദേഹത്തിന്റെ പേരിൽ ഒരു അസിസ്റ്റുമുണ്ട്.















