കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്ക് കളം മാറ്റുന്നു. ജിസിഡിഎയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബ്ലസ്റ്റേഴ്സ് കൊച്ചി വിടാനൊരുങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സിഇഒ വിരേന്‍ ഡിസില്‍വ കായിക മന്ത്രി ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് നോർത്ത് എംഎൽഎ എ പ്രദീപ് കുമാര്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഐഎസ്എല്‍ മത്സരങ്ങളില്‍ കൊച്ചി വേദിയാകുമ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പോലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുകയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ക്ലബ് കൊച്ചി വിടാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഇഎംഎസ് സ്റ്റേഡിയം ഐഎസ്എല്ലിന് അനുയോജ്യമായ രീതിയില്‍ നവീകരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ മാസ്റ്റര്‍പ്ലാന്‍ ടീം അധികൃതര്‍ മന്ത്രിക്ക് കൈമാറിയതായാണ് സൂചന. കേരളത്തിൽ ഫുട്ബോളിന് ഏറെ വേരോട്ടമുള്ള മലബാറിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വെക്കുന്നത് കായിക മേഖലയ്‌ക്ക് കൂടുതൽ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ
ബ്ലാസ്റ്റേഴ്സിന്റെ 9 ഹോം മത്സരങ്ങളിൽ പകുതി കോഴിക്കോട്ടും ബാക്കി പകുതി കൊച്ചിയിലും നടത്താനാണ് ടീം മാനേജ്മെന്റ് പദ്ധതിയിടുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഐഎസ്എൽ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.















