ഭുവനേശ്വർ ; 3,500 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയാർ മിസൈൽ പരീക്ഷിക്കാൻ ഇന്ത്യ . അന്തർവാഹിനികളിൽ നിന്നുള്ള ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം . ഇന്ത്യ നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡി ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നത്. ഇന്ത്യയുടെ ആണവ ഗ്രൂപ്പിലെ പ്രധാന ഘടകമാകും അരിഹന്തുൾപ്പെടെയുള്ള അന്തര്‍വാഹിനികള്‍ .
നേരത്തെ തന്നെ കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍ ഇതിനകം തന്നെ ഇന്ത്യ നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്‌ച്ച വിശാഖപട്ടണം തീരത്തെ അണ്ടര്‍വാട്ടര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് കെ -4 ആണവ മിസൈല്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിക്കുക . കെ 4 എന്നത് നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന രണ്ട് അണ്ടര്‍വാട്ടര്‍ മിസൈലുകളില്‍ ഒന്നാണ് . ഇതിനൊപ്പം 700 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചുള്ള ബിഒ-5 മിസൈലും വികസിപ്പിക്കുന്നുണ്ട്.
ഡി ആർ ഡി ഒ വിക്ഷേപിക്കുന്നത് പൂര്‍ണ്ണ സ്ട്രൈക്ക് റേഞ്ചിലുള്ള മിസൈലാണോ , ഹ്രസ്വ റേഞ്ചിലുള്ള മിസൈലാണോ എന്ന് വ്യക്തമായിട്ടില്ല . കഴിഞ്ഞ മാസം കെ-4 മിസൈലിന്റെ പരീക്ഷണം ആസൂത്രണം ചെയ്തിരുന്നെങ്കിലും മാറ്റിവയ്‌ക്കുകയായിരുന്നു . ഇതു കൂടാതെ വരും ദിവസങ്ങളിൽ അഗ്നി, ബ്രഹ്മോസ് മിസൈലുകളും പരീക്ഷിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട് .