ന്യൂഡൽഹി ; അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ട് . മിലിട്ടറി ഇന്റലിജൻസും , റോയും,ഐബിയും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. മൂന്ന് ഏജൻസികൾ ഒരേ വിവരം നൽകിയതിനാൽ മുന്നറിയിപ്പ് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത് .
പാകിസ്ഥാനിൽ നിന്നുള്ള ഭീകര സംഘമായ ജയ്ഷെ മുഹമ്മദാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് . ന്യൂഡൽഹി , ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ .
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെതിരെ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ പല തവണ ഭീഷണി മുഴക്കിയിരുന്നു . കഴിഞ്ഞ വർഷം ഇതുമായി ബന്ധപ്പെട്ട് വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു . അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആയുധങ്ങൾ എടുക്കണമെന്നാണ് അതിൽ അസ്ഹർ പറയുന്നത് .
‘ നമ്മുടെ ഭീരുത്വവും,പാപങ്ങളും കാരണമാണ് അയോദ്ധ്യയിലെ പള്ളി നമുക്ക് നഷ്ടപ്പെട്ടത്.ഇപ്പോൾ ആ സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ ഇസ്ലാമുകൾ അല്ലാത്തവർ ഒത്തുകൂടിയിരിക്കുകയാണ്.അതിനു അനുവദിക്കരുത്.നമുക്ക് വേണ്ടത് പള്ളിയാണ്.ഇസ്ലാം സമൂഹത്തിന്റെ അഭിമാനമാണത്.അള്ളാഹു നമുക്ക് വെളിച്ചം കാട്ടിത്തരും,ക്ഷേത്രം നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആയുധങ്ങൾ എടുക്കണം.രക്തച്ചൊരിച്ചിൽ ഉണ്ടാകണം.ക്ഷേത്രം നിർമ്മിക്കാൻ ശ്രമിച്ചാൽ അപകടം ഉണ്ടാകുമെന്ന് മോദിയും,ഉദ്ധവ് താക്കറെയും അറിയണമെന്നും അസ്ഹർ പറഞ്ഞിരുന്നു .
അതേ സമയം കേസിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ളവരുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്.