ന്യൂഡൽഹി: കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ കലഹം രൂക്ഷം. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ ഭാരവാഹികളുടെ പട്ടിക ജംബോ കമ്മിറ്റിയാണെന്നാണ് ആക്ഷേപം. ഇത് ഒഴിവാക്കുന്നതിനായി ഭാരവാഹികളെ ഒരുമിച്ച് പ്രഖ്യാപിക്കില്ല. പകരം ഘട്ടം ഘട്ടമായായിരിക്കും പ്രഖ്യാപനം.
ആദ്യഘട്ടത്തിൽ ജനറൽ സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ്, ഖജാൻജി തുടങ്ങിയവരെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സെക്രട്ടറിമാരുടേതടക്കം പ്രഖ്യാപനം നീളും.
ഇന്നലെ ഡൽഹിയിലെത്തിയ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 126 പേരുടെ പട്ടികയാണ് മുല്ലപ്പള്ളി ഹൈക്കമാൻഡിന് നൽകിയത്. ഈ പട്ടിക പരിഗണിച്ച് ആദ്യ ഘട്ടത്തിലുള്ള ഭാരവാഹികളെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും.
അതേസമയം, പുനസംഘടനയിൽ തർക്കമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതിനെ പറ്റി അറിയില്ലെന്നായിരുന്നു മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി മറുപടി നൽകിയത്.