അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും പൊടിക്കാറ്റും. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്.രാവിലെമുതൽ നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
അതിവേഗത്തിലുള്ള പൊടിക്കാറ്റും മഴയും ശക്തമായതോടെ നിരത്തുകളിലുണ്ടായവർ അടുത്തുള്ള കടകളിലേക്കും ഓഫീസുകളിലേക്കും ഓടിക്കയറിയാണ് മഴയിൽ നിന്നും രക്ഷനേടിയത്. അബുദാബി പോലീസിന്റെ ജാഗ്രതാ നിർദേശം നിമിഷങ്ങൾക്കകം ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. മൊബൈൽ ഫോണുകളിൽ നിർത്താതെയുള്ള ബീപ്പ് ശബ്ദത്തോടെയാണ് പോലീസ് മുന്നറിയിപ്പ് സന്ദേശം നൽകിയത്.
അത്യാവശ്യമല്ലെങ്കിൽ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പോലീസ് നിർദ്ദേശിച്ചു.നഗരപരിധിക്ക് പുറത്ത് മുസഫയടക്കമുള്ള വ്യാവസായിക നഗരങ്ങളിൽ അതിരൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തൊട്ടടുത്തുള്ള ആളെപ്പോലും കാണാനാവാത്ത വിധം പൊടി നിറയുകയായിരുന്നു. അടുത്ത് മൂന്ന് ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലുള്ള സമയങ്ങളിൽ യാതൊരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. .ബീച്ചുകളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടുകൾക്കും തോടുകൾക്കും സമീപം പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.