ജറുസലേം : പലസ്തീൻ ഭീകര സംഘടന നേതാവ് ബാഹ അബു അൽ അതയെ ഇസ്രായേൽ സൈന്യം വധിച്ചു. ഗാസയിൽ ഇസ്ലാമിക് ജിഹാദ് കേന്ദ്രത്തിനു നേരേ നടത്തിയ വ്യോമാക്രമണത്തിലാണ് അൽ അത കൊല്ലപ്പെട്ടത്. പലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന ഭീകര സംഘടനയുടെ കമാൻഡറാണ് അൽ അത.
ഭീകര സംഘടനയുടെ വടക്കൻ ഗാസ വിഭാഗത്തിന്റെ തലവനായിരുന്നു ഇയാൾ. ഇസ്രയേലിലേക്ക് ഈയിടെ റോക്കറ്റ് ആക്രമണം നടത്തിയതിന്റെ പിന്നിൽ ഇയാളായിരുന്നെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. വീണ്ടും ഒരു കാര്യമായ ആക്രമണത്തിന് ഇയാൾ തയ്യാറെടുക്കുകയായിരുന്നെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കമാൻഡറുടെ മരണം ഇസ്ലാമിക് ജിഹാദ് സ്ഥിരീകരിച്ചു. വലിയൊരു ലക്ഷ്യത്തിലേക്കുള്ള പ്രവർത്തിനിടയിലാണ് അൽ അത രക്തസാക്ഷിയായതെന്ന് ഇസ്ലാമി ജിഹാദ് പ്രസ്താവനയിൽ പറഞ്ഞു.
അൽ അതയും ഭാര്യയും ഉറങ്ങുന്ന മുറി മാത്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മറ്റാർക്കും അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചുവെന്നും ലക്ഷ്യം കൃത്യമായി ഭേദിക്കാൻ കഴിഞ്ഞെന്നും വക്താവ് പറഞ്ഞു. ഇസ്രയേലിലേക്ക് റോക്കറ്റുകൾ വിട്ടതുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും സൈന്യം അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ഇസ്ലാമിക് ജിഹാദ്. വിവിധ രാജ്യങ്ങൾ ഭീകര സംഘടനയായി കണക്കാക്കുന്ന ഇസ്ലാമിക് ജിഹാദ് 1981 ലാണ് രൂപീകരിച്ചത്. ഇസ്രയേലിനെ തകർത്ത് ഇസ്ലാമിക് പലസ്തീൻ രൂപീകരിക്കുകയാണ് ലക്ഷ്യം.