തൃശൂർ: പരാജയഭീതിയെ തുടർന്ന് ക്രോസ് വോട്ടിംഗ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെപിസിസി യോഗത്തിൽ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയും തുറന്നടിച്ച് കെ. മുരളീധരൻ. ‘തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടായി’ എന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. മുൻ എംപി ടി.എൻ പ്രതാപനെയും ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരിനെയും പേരെടുത്ത് വിമർശിച്ചായിരുന്നു മുരളീധരൻ പ്രതികരിച്ചത്. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായത് ഇതുകാരണമാണെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് മുരളീധരൻ ആഞ്ഞടിച്ചത്.
തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പല കെടുകാര്യസ്ഥതയും ഉണ്ടായി. പ്രതാപന്റെയും ജോസ് വെള്ളൂരിന്റെയും ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചു. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഭാരിച്ച ചെലവുകളുണ്ടായെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകളും കണക്കുകളും അതത് മണ്ഡലങ്ങളിലെ ഡിസിസി പ്രസിഡന്റുമാർ അവതരിപ്പിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് യോഗത്തിൽ നടന്നത്. ഇതിനിടെയായിരുന്നു കെ. മുരളീധരന്റെ രൂക്ഷ വിമർശനം.
തൃശൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.പി പ്രതാപനെ തന്നെയായിരുന്നു കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചിരുന്നതെങ്കിലും പദ്മജ പാർട്ടി വിട്ടതോടെ തീരുമാനം മാറുകയായിരുന്നു. തുടർന്ന് പ്രതാപന്റെ സ്ഥാനാർത്ഥിത്വം നഷ്ടപ്പെടുകയും തൽസ്ഥാനത്തേക്ക് കെ. മുരളീധരൻ എത്തുകയും ചെയ്തു. ഇതിൽ പരാതിയില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രതാപൻ സജീവമായിരുന്നെങ്കിലും യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്നാണ് മുരളീധരന്റെ വിമർശനം ചൂണ്ടിക്കാട്ടുന്നത്.
തൃശൂരിലെ ചില കോൺഗ്രസ് നേതാക്കളുടെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ച് നേരത്തെ പദ്മജ വേണുഗോപാലും വെളിപ്പെടുത്തിയിരുന്നു. കെ. മുരളീധരൻ തൃശൂരിൽ മത്സരിക്കുന്നത് അദ്ദേഹത്തിന് തന്നെ വിനയാകുമെന്നും സഹോദരി കൂടിയായ പദ്മജ മുന്നറിയിപ്പ് നൽകി. ഇപ്പോൾ തെരഞ്ഞെടുപ്പിന് ശേഷം മുരളീധരൻ ഉയർത്തിയ വിമർശനം പദ്മജയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുകയാണ്.