ബെംഗളൂരു: ഹുബ്ബള്ളിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തിയാണ് പൊലീസ് പിടികൂടിയത്. 19-കാരനായ സദ്ദാം ഹുസൈൻ ലിംബുവാലെയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഹുബ്ബള്ളിയിലെ ഈശ്വരനഗർ സ്വദേശിയാണ് പ്രതി. കർണാടകയിലെ ധാർവാഡിൽ വച്ചാണ് യുവാവിനെ പൊലീസ് കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരെ പ്രതി കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ കാലിൽ വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തിരുന്നു. ലൈംഗിക അതിക്രമത്തെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി. കുട്ടി ഗർഭിണിയാണെന്നറിഞ്ഞ വീട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കേസിൽ നടപടിയെടുക്കാൻ പൊലീസ് വൈകിയതോടെ പെൺകുട്ടിയുടെ കുടുംബവും ഹിന്ദു സംഘടനകളും ലവ് ജിഹാദ് ആരോപിച്ച് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. ഒടുവിൽ യുവാവിനെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു പൊലീസ്.