കാലമെത്ര മാറിയാലും അന്നും ഇന്നും സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ് സാരി. ഇപ്പോൾ ദിവസവും ഉടുക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും, ആഘോഷങ്ങൾക്ക് സാരിവിട്ടൊരു കളിയില്ല മലയാളികൾക്ക്. എന്നാൽ മറ്റ് വസ്ത്രങ്ങളെ പോലെയല്ല, സാരിയുടുക്കുന്നത് അൽപം ശ്രദ്ധിച്ച് വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സാരി ക്യാൻസർ എന്ന രോഗാവസ്ഥ പോലും നിലവിലുണ്ട്.
എന്താണ് സാരി ക്യാൻസർ
പേര് സൂചിപ്പിക്കുന്നതുപോലെ സാരി ഉടുത്തതാൽ ക്യാൻസർ ഉണ്ടാകുമെന്നല്ല ഇതിന് അർഥം. അരയ്‌ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. മുറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകൾ കുറെ കാലം ഉപയോഗിക്കുകയാണെങ്കിൽ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചർമം കറുത്ത നിറമായി മാറുന്നു. ഇത് പിന്നീട് അർബുദമായി മാറും. ദോത്തി കാൻസറിനൊപ്പം 1945ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. മുംബൈയിലെ ഡോക്ടർമാരാണ് ഇത്തരം ഒരു പേര് നൽകിയത്.
2011-ൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ ഇത് സംബന്ധിച്ച് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറുകിയ സാരി ധരിക്കുന്നത് മൂലം അരക്കെട്ടിലെ ചർമ്മത്തിന് മുറിവുകൾ ഉണ്ടാകുമെന്നും ഇത് ഭാവിയിൽ ക്യാൻസറിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. മെഡിക്കൽ ടേം പ്രകാരം സ്ക്വാമസ് സെൽ കാർസിനോമ എന്നാണ് അറിയപ്പോടുന്നത്. വസ്ത്രവുമായി നിരന്തരം സമ്പർക്കം വരുന്ന ശരീര ഭാഗങ്ങളിൽ വരുന്ന ത്വക്ക് ക്യാൻസറാണിത്. സാരി മാത്രമല്ല, ഇറുകിയ അടിവസ്ത്രങ്ങൾ, ജീൻസ് എന്നിവ പോലും അപകടസാധ്യത വർദ്ധിപ്പിക്കും
സാരിയല്ല, അടിപ്പാവടയാണ് ഈ അവസ്ഥയ്‌ക്ക് പ്രധാനമായി കാരണമാകുന്നതെന്ന് ഡോക്ടർമാരുടെ അഭിപ്രായം. ഇറുകിയ തരത്തിൽ തുടർച്ചയായി ധരിക്കുമ്പോൾ ത്വക്കിൽ മാറ്റങ്ങൾ സംഭവിക്കും. വിട്ടുമാറാത്ത വൃണങ്ങൾ കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷണങ്ങൾ
ചുറ്റും ചുവന്ന, ചൊറിച്ചിൽ പാടുകൾ
ഭേഗമാകാത്ത വൃണങ്ങൾ
അരക്കെട്ടിന് സമീപം മുഴകൾ
പരിഹാരം
അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക, ശരിയായ ശുചിത്വവും ചർമ്മസംരക്ഷണ ദിനചര്യകളും ഉറപ്പാക്കുക, കൂടുതൽ നേരം സാരി ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുക. ചർമ്മത്തിലെ അസാധാരണമായ മാറ്റങ്ങൾ ഉണ്ടായാൽ മെഡിക്കൽ പരിശോധന നടത്തുക.