കൊൽക്കത്ത: ആദ്യ പിങ്ക് ബോൾ ടെസ്റ്റ് മാച്ചിൽ ബംഗ്ലാദെശിനെതിരെ മേൽക്കൈ നേടി ഇന്ത്യ. നായകൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും അർദ്ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യയ്‌ക്ക് 68 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 106 റൺസിന് പുറത്താവുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നായകന്റെ കണക്കുകൂട്ടലുകൾ ഇന്ത്യൻ പേസ് നിര തെറ്റിച്ചു. ബംഗ്ലാദേശ് നിരയിൽ മൂന്ന് പേർ മാത്രം രണ്ടക്കം കടന്നപ്പോൾ നാല് പേർ റൺസൊന്നുമെടുക്കാതെ കൂടാരം കയറി. 29 റൺസെടുത്ത ഓപ്പണർ ഷദ്മാൻ ഇസ്ലാമാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. 24 റൺസെടുത്ത ലിറ്റൺ ദാസ് പരിക്കേറ്റ് മടങ്ങി. പരിക്കേറ്റ ലിറ്റൺ ദാസിനും നയിം ഹസനും പകരക്കാരായി ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടു’കളായ മെഹ്ദി ഹസൻ, തയ്ജുൽ ഇസ്‍ലാമുമാണ് ഇറങ്ങിയത്.
അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇഷാന്ത് ശർമ്മയാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി കോഹ്‌ലി 59 ഉം പൂജാര 55ഉം റൺസെടുത്തു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. കോഹ്‌ലിയ്‌ക്കൊപ്പം 23 റൺസുമായി അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്.















