ഭുവനേശ്വര്‍: കമ്മ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലുള്ള മാല്‍ക്കന്‍ഗിരി ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടെ 4800-ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2014-2019 കാലയളവില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യവകുപ്പ് 2014-ല്‍ നടത്തിയ സര്‍വെ പ്രകാരം ജില്ലയില്‍ 641,385 ജനസംഖ്യയാണ് ഉള്ളത്. ഇതില്‍ 80,000 പേര്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശമായതിനല്‍ മികച്ച ചികിത്സാ സൗകര്യം മാല്‍ക്കന്‍ഗിരിയില്‍ ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജനങ്ങളിലുള്ള അറിവില്ലായ്മയും കുട്ടികളുടെ മരണത്തിന് പ്രധാന കാരണമാകുന്നു.
അക്യൂട്ട് എന്‍സെഫലാറ്റി സിന്‍ഡ്രോം, ജപ്പാനീസ് എന്‍സെഫാലിറ്റിസ് എന്നിവ മൂലം 2016, സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ ജില്ലയില്‍ 100-ഓളം കുട്ടികള്‍ മരണപ്പെട്ടതായാണ് വിവരം. അതേസമയം 5 വര്‍ഷത്തിനിടയില്‍ കുട്ടികളുടെ മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു.
സംസ്ഥാനത്ത് വര്‍ഷത്തില്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 1000-ത്തില്‍ 41 എന്ന അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാല്‍ മാല്‍ക്കന്‍ഗിരി ജില്ലയില്‍ മാത്രം ഇത് 1000-ത്തില്‍ 50 എന്ന നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ കുട്ടികളുടെ മരണ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് ജില്ലയിലെ മരണ നിരക്ക്.
പോഷകാഹാര കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങളാണ് കുട്ടികളുടെ മരണ നിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വയറിളക്കം, മലേറിയ, ന്യുമോണിയ, ഉദര സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും കുട്ടികളില്‍ കണ്ടു വരുന്നത്.
2016-17 കാലഘട്ടത്തില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 1074 ആയിരുന്നു. ഇക്കാലയളവില്‍ കുട്ടികളില്‍ എന്‍സെഫലിറ്റിസ്, ജപ്പാന്‍ജ്വരം തുടങ്ങിയ രോഗങ്ങളാണ് കണ്ടെത്തിയത്. 2016-17-ല്‍ നൂറോളം കുട്ടികളാണ് മരണപ്പെട്ടത്. 2015-16-ല്‍ ഇത് 993 എന്ന നിരക്കിലായിരുന്നു.
കുട്ടികളുടെ മരണ നിരക്ക് കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് 2014-15 കാലയളവില്‍ സര്‍ക്കാര്‍ 1.3 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ 1.26 കോടി രൂപയുമാണ് ചിലവഴിച്ചത്. പോഷകാഹാരം, പുനരധിവാസം എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തുക അനുവദിച്ചത്. എന്നാല്‍ മരണ നിരക്ക് വര്‍ദ്ധിക്കുകയാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.















