മുംബൈ : മഹാരാഷ്‌ട്രയിൽ ത്രികക്ഷി സഖ്യത്തിന് പിന്തുണ നൽകിയവരിൽ സിപിഎം എം.എൽ.എയും. ദഹാനു മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം എം.എൽ.എ വിനോദ് നിക്കോളോ ആണ് ഉദ്ധവ് താക്കറെയെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുത്തതിനെ പിന്തുണച്ച് സഖ്യകക്ഷി യോഗത്തിൽ പങ്കെടുത്തത്. ഇതോടെ സിപിഎമ്മും ശിവസേന സഖ്യത്തിന്റെ ഭാഗമായി. എൻ.സി.പി – കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെയാണ് സിപിഎം മഹാരാഷ്‌ട്രയിൽ മത്സരിച്ചത്.
ഇതോടെ ശിവസേനയുടെ കേരളഘടകവും എൽ.ഡി.എഫിന്റെ ഭാഗമായേക്കുമെന്നാണ് സൂചന. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയർപ്പിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിനു ബദലായി ഐ.എൻ.എല്ലിനെ കൂടെ നിർത്തിയതു പോലെ ശിവസേനയേയും കൂടെ നിർത്തണമെന്ന അഭിപ്രായത്തിന് മഹാരാഷ്‌ട്രയിലെ സഖ്യത്തോടെ കൂടുതൽ പിന്തുണ ലഭിക്കും.
മുംബൈയിൽ നിന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ തുരത്തിയോടിച്ചത് ശിവസേനയുടെ ഗുണ്ടായിസമാണെന്ന് നേരത്തെ സിപി എം കുറ്റപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് എം.എൽ.എ ആയിരുന്ന കൃഷ്ണ ദേശായിയെ വധിച്ചത് ശിവസേനയാണെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു. ശിവസേനയെ ഹിന്ദുത്വ ഫാസിസ്റ്റ് പ്രസ്ഥാനമെന്നും പ്രാദേശിക തീവ്രവാദികളെന്നുമായിരുന്നു ഇടതുപക്ഷവും സിപിഎമ്മും നിരന്തരം സംബോധന ചെയ്തിരുന്നത്. ഇതെല്ലാം മാറ്റിവച്ചാണ് ഇപ്പോൾ സിപിഎം ശിവസേന മുഖ്യമന്ത്രിയെ പിന്താങ്ങുന്നത്. നേരത്തെ നാസിക് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ശിവസേനയെ സിപിഎം പിന്തുണച്ചിരുന്നു.
അതേസമയം ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാൻ സിപിഎം എം.എൽ.എയുടെ പിന്തുണ ആവശ്യമില്ലെന്നിരിക്കെ ശിവസേനയുടെ മുഖ്യമന്ത്രിയെ പിന്താങ്ങേണ്ട ആവശ്യമെന്തെന്ന ചോദ്യവും സിപിഎമ്മിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ഇത്രനാളും മുംബൈയിലെ തൊഴിലാളി പ്രസ്ഥാനത്തെ ഇല്ലാതാക്കിയത് ശിവസേനയാണേന്ന് പ്രചരിപ്പിച്ചതിനു ശേഷം ശിവസേന മേധാവി ഉദ്ധവ് താക്കറേയ്‌ക്ക് ജയ് വിളിക്കേണ്ടി വന്നത് ഗതികേടാണെന്നും പാർട്ടിയിൽ അഭിപ്രായങ്ങളുണ്ട്.